‘മനുഷ്യന് ഒരു ആമുഖം’ – വായന ഒരു അനുഭവമാവുമ്പോൾ.
“ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു.”
— എം.കെ.സാനു.
ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. അവന്റെ പേര് പരാമർശിക്കാത്തത്, അവൻ ഈ കാര്യം മറന്നെങ്കിൽ വെറുതെ ആ ഓർമ്മ പുതുക്കേണ്ട എന്ന് കരുതിതന്നെയാണ്.😜)
ഹാ.. എന്തായാലും ഒന്നു വായിച്ചുനോക്കി കളയാം.. അത്ര വായനാശീലം ഒന്നുമില്ലാട്ടോ…. എന്നാലും എന്തിലേലും കൗതുകം തോന്നിയാൽ അത് ചെയ്യാതെ വിടുന്ന ശീലവുമില്ല. കൗതുകം ലേശം കൂടുതലാണെന്ന് കരുതിയാലും തെറ്റില്ല! അത് കൊണ്ട് തന്നെയാണ് എന്റെ കൈയിൽ ഈ നോവൽ പെട്ടെന്ന് എത്തിയത്….ദോ തിങ്ങനെ..
ആഹാ… നോക്കിയപ്പോൾ… കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് , കേരളാ സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്.. ഇത് തീരുന്നില്ലല്ലോ.. വായിക്കാനുള്ള ആവേശം കൂടി.
സർഗാത്മരചനയ്ക്ക് ലഭ്യമായിട്ടുള്ള എല്ലാ അംഗീകാരങ്ങളും നേടുകയെന്ന അപൂർവ്വ സൗഭാഗ്യം ലഭിച്ച കൃതിയാണ് സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖ’മെന്ന് ആരോ പറഞ്ഞിട്ടുള്ളത് ഓർത്തു.
തുടക്കം മുതൽ നോവലിസ്റ്റ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു വായിച്ചു.
സമർപ്പണം.
“കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവർക്കും ഈ നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കും”
ഈ സമർപ്പണം ആദ്യം അത്ര കാര്യമായി എടുത്തില്ല. പക്ഷെ വായന കഴിഞ്ഞപ്പോൾ മനസ്സിലായി. കേവലം വർഷങ്ങളുടെ അല്ല, നൂറ്റാണ്ടുകളുടെ അനുഭവമാണ് നോവലിസ്റ്റ് നമ്മുടെ മുന്നിൽ തുറന്ന് വച്ചിരിക്കുന്നത്. ‘തച്ചനക്കര’ എന്ന ഒരു ദേശത്തെ ചരിത്രാനുഭവങ്ങളുടെ ഭൂമികയാക്കി മാറ്റുകയായിരുന്നു അദ്ദേഹം.
ഈ നോവലിനെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിങ്ങനെ.. ഒരു ക്ലാസിക് ആയി അവതരിപ്പിക്കാനുള്ള ശ്രമമായി ആദ്യം വായിച്ചപ്പോൾ തോന്നി. എന്നാൽ വായിച്ചു കഴിയുമ്പോൾ അത് ഒരു ശ്രമം മാത്രമല്ല, പുതുമ നിറഞ്ഞ ഒരു ക്ലാസിക്ക് തന്നെയാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാൻ സാധിക്കും.
ആ പുതുമകളിൽ ഒന്ന് തീർച്ചയായും കാണുന്നത് കൃതിയുടെ ആഖ്യാനത്തിലാണ്. അത് പറയാമേ wait..
തുടക്കം.
“പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ.”
ആദ്യ വാചകം വായിച്ചപ്പോൾ തന്നെ ‘സാനുമാഷിന്റെ’ അഭിപ്രായത്തിന്റെ പൊരുൾ ഏകദേശം മനസ്സിലായി.
കഥാനായകന്റെ മരണം നമ്മെ അനുഭവിപ്പിച്ചു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത് തന്നെ . മരണത്തിന്റെ കൊതിപ്പിക്കുന്ന സ്പർശനമേറ്റ് രോമാഞ്ചം പടർന്നിരിക്കുന്ന ജിതേന്ദ്രന്റെ ശരീരത്തെ പോലും നമ്മൾ മനസ്സിലാക്കുന്നു. ജിതേന്ദ്രനെ കഥാനായകൻ എന്ന് വിളിക്കാൻ പറ്റുമോയെന്നു സംശയമാണ്…. ഹാ.. സംശയമില്ല… പറ്റില്ല എന്ന് തന്നെ തീർപ്പ് കല്പിക്കാം. കാരണം ജിതേന്ദ്രൻ വഴിയാണ് ഈ കഥ അവതരിപ്പിക്കുന്നതെന്നേ ഉള്ളൂ. നാറാപിള്ളയും കുഞ്ഞുഅമ്മയും മേനോൻ മാഷും ഗോവിന്ദൻ മാഷും തുടങ്ങിയ ഒട്ടനവധി മുഖ്യമായ കഥാപാത്രങ്ങൾ നമ്മുടെ മുന്നിലൂടെ വന്ന് പൊയ്ക്കോണ്ടേയിരിക്കുമ്പോൾ കഥയുടെ നേതൃസ്ഥാനം കൈമാറ്റം ചെയ്ത് കൊണ്ടിരിക്കുന്നതായി പലപ്പോഴും വായനക്കാരന് തോന്നും.
ആഖ്യാനം
ആൻ മേരിയ്ക്കുള്ള കത്ത് രൂപത്തിൽ.
കഥയിലെ ഓരോ ഭാഗവും കാമുകിയായ ആൻ മേരിയ്ക്കുള്ള ജിതേന്ദ്രന്റെ കത്തായാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.
ഒരു കാര്യം പറയാം. ജിതേന്ദ്രൻ തന്റെ ആദ്യ പ്രണയിനിയ്ക്ക് എഴുതി കൊടുത്തതായി വിവരിക്കുന്ന ഒരു രണ്ട് വരിയുണ്ട്.. അതെന്റെ മനസ്സിൽ കയറികൂടി. അത് ഇതായിരുന്നു.
“ഇഷ്ടമല്ലെങ്കിൽ ഓമനേയക്കാര്യമെൻ
സ്വപ്നമാർഗേ വന്ന് മൊഴിഞ്ഞുകൂടെ..”
പ്രധാന കഥാപാത്രം.
അയ്യാട്ടുമ്പിള്ളി വീട്ടിലെ നാറാപിള്ളയായ നാരായണപിള്ള. ജിതേന്ദ്രന്റെ മുത്തച്ഛൻ.
പെരിയാറിന്റെ കരയിൽ പരശുരാമന്റെ പൂജിക്കുന്നവരുടെ നാടായ തച്ചനക്കര. നാറാപിള്ള മുങ്ങി കുളിക്കാൻ ഭയപ്പെടുന്ന പെരിയാർ, നാറാപിള്ള മനസ്സിലാക്കാതിരുന്ന കാലത്തിന്റെ പടുതികളായി വ്യാഖാനിക്കപ്പെടുന്നു.
നാറാപിള്ള എന്നും കുളിക്കാൻ പോകാറുള്ള അമ്പലക്കുളം.. തച്ചനക്കര തേവരുടെ.
ഓരോ കഥാപാത്രങ്ങളും സംഭവങ്ങളും കാഴ്ചകളും നോവൽ ഉടനീളം ഇഴചേർന്ന് കിടക്കുന്നു.
ആദ്യഭാഗമായ ധർമ്മത്തിൽ..
ജാതി മത വർഗ്ഗ ദർശനങ്ങൾ ഒളിഞ്ഞു തെളിഞ്ഞു കിടക്കുന്നു.
സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെമൊക്കെ സൂചിപ്പിച്ചു കൊണ്ടാണ് കഥ നീങ്ങുന്നത്. പക്ഷെ നാറാപിള്ളയാകട്ടെ അതിൽ നിന്നെല്ലാം മാറിനിന്നു.
ഇടയിൽ എപ്പോഴോ
ജിതേന്ദ്രന്റെ വളർച്ച (ശാരീരിക വളർച്ചയാണെ) പറയുമ്പോൾ ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്.
ഓർമ്മകൾ പലതും വ്യക്തിപരമല്ലാതായി തീർന്നുയെന്ന്.
അത് വായിച്ചപ്പോൾ എവിടെയോ ഉള്ളിൽ ഒരു സാഹിത്യകാരൻ ഉണർന്നു. ആ വാചകം പല രീതിയിൽ ഇന്റർപ്രെട്ട് ചെയ്യാൻ തോന്നി.
വായനക്കാരനെ കൂടുതൽ ചിന്തിപ്പിക്കുകയും അവനെ തന്നെ ആ സൃഷ്ടിയുടെ ഭാഗവാക്കാക്കുകയും ചെയ്യുന്ന ഈ കൃതിയുടെ മൂല്യം വല്ലാതെ ഉയരുന്നതായി തോന്നുന്നു.
വായനയും ഒരു സാഹിത്യപ്രക്രിയ ആണെന്ന് മലയാറ്റൂർ എവിടെയോ പറഞ്ഞിട്ടില്ലേ? ഹാ.. അത് ഞാൻ മനസ്സിലാക്കുകയായിരുന്നു.
കേരളസമൂഹത്തിന്റെ മൂർത്തമായ അവതരണം.
പുരാണവും ചരിത്രവും സമകാലീന സംഭവങ്ങളും ഇടത്തീർന്നു നമ്മുടെ മുന്നിൽ അവതരിക്കപ്പെടുന്നു.
അച്ഛന്റെ വാശി ജയിക്കാനായി അമ്മയെ കൊന്ന തച്ചനക്കരത്തേവരുടെ പുരാണം സൂചിപ്പിക്കുമ്പോൾ, കഥയിലെ സ്ത്രീ കഥാപാത്രങ്ങൾ ആ രേണുക അനുഭവിച്ച വേദന അനുഭവിക്കുന്നതായി തോന്നുന്നു.
ആദ്യരാത്രിയിൽ നാറാപിള്ളയിൽ ഇഷ്ടപ്പെട്ട കാര്യം ‘നാരായണൻ’ എന്ന ഗുരുവിന്റേതു കൂടിയായ ആ പേരാണ് എന്ന് പറയുന്ന കുഞ്ഞു അമ്മയും, അതിൽ വിഷമിക്കുന്ന ജാതിവേറിയനായ നാറാപിള്ളയെയും നമ്മൾ കാണുന്നു.
നീരീക്ഷണം.🤓
മൂന്ന് തലമുറയിലൂടെ ഈ കഥ മുന്നോട്ട് പോകുമ്പോൾ കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളിലൂടെയും വായനക്കാരൻ കടന്ന് പോകുന്നു.
കേരളത്തിൽ സംഭവിച്ച നവോത്ഥാനത്തിന്റെ അലയടികൾ ഏശാത്ത മനസ്സുകളെയും, സ്വാതന്ത്ര്യസമരത്തിന്റെ വീരകാഹളം ചെവികൊള്ളാത്ത നാട്ടിൻപ്പുറങ്ങളെയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പുറം തിരിഞ്ഞ് നിന്ന ചിന്താധാരകളെയും.. പിന്നെ ഒപ്പം തന്നെ ഇതിന്റെയെല്ലാം മറുവശത്തെയും കുറിച്ച് നോവൽ നമ്മെ ചിന്തിപ്പിക്കുന്നു.
പഴയ കാല നാട്ടിൻപുറങ്ങളിൽ നിന്ന് തുടങ്ങി.. അവസാനം നാഗരികതയുടെയും ആധുനികമായ അണുകുടുംബവ്യവസ്ഥയുടെയും പ്രതീകമായ ജിതേന്ദ്രന്റെ ഫ്ലാറ്റിലാണ് കഥ അവസാനിക്കുന്നത്. അതിന്റെ ഇടയിലുള്ള വളർച്ചയും വ്യക്തമായി അടയാളപ്പെടുത്തുന്നു.(ജോലിയുടെ ഭാഗമായി സാദാ വാടക വീടുകളിലെത്തുന്ന കഥാപാത്രങ്ങളെ നമ്മുക്ക് കാണാം.)
ഈ നോവൽ വായിച്ചു കഴിയുമ്പോൾ, ഇത് വായിക്കാതെ വിട്ടിരുന്നെങ്കിൽ നമ്മുക്ക് വന്നേക്കാമായിരുന്ന നഷ്ടത്തെ കുറിച്ച് നമ്മൾ ചിന്തിച്ചേക്കും.
ഞാൻ ചിന്തിച്ചിരുന്നു..കേട്ടോ. 😁
ആ നഷ്ടം….
ഹാ.. അത് വായിച്ചാലേ മനസ്സിലാകൂ.
(The end)
2 replies on “മനുഷ്യന് ഒരു അനുഭവം”
Detail aayitt paranjittund .. Adipoli👍🏻
LikeLiked by 1 person
Thanku Aami 😊
LikeLiked by 1 person