(ഭാഗം – 1)
ഒരു കാത്തിരിപ്പിന് അർത്ഥമുണ്ടാകുന്നത് എന്തിലാണ്? അതിനവസാനം ശുഭകരമായ എന്തോ ഒന്ന് സംഭവിക്കുമെന്ന പ്രതീക്ഷയിലാണോ?
തന്റെ അന്ത്യദിനത്തിലേയ്ക്ക് നടന്നടുക്കുന്ന നമ്പർ 33 എന്ന ആ ജയിൽപുള്ളി ആ ചോദ്യത്തിന് മുന്നിൽ ഇപ്പോഴും നിസ്സംഗനായി നിൽക്കുന്നു. ആ ജയിൽ അഴികളുടെ പാരുഷ്യം അറിഞ്ഞുകൊണ്ട്.

ഇനി രണ്ടു ദിവസം കൂടിയുള്ളൂ അവനും മരണവും തമ്മിലുള്ള കണ്ടുമുട്ടലിന്. വെറും മരണമല്ല, മുഴുവനായ മരണമെന്ന് എടുത്ത് പറയണം. കാരണം ആ വിധിത്തീർപ്പിന്റെ നാൾ മുതൽ ഓരോരോ ഭാഗങ്ങളായി അവൻ മരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
അവന്റെ ആ കണ്ണുകൾ ആ കൂട്ടത്തിൽ എപ്പോഴോ മരണപ്പെട്ടതാണ്. ജീവനില്ലാത്ത ആ കണ്ണുകൾ കൊണ്ടാണ് കഞ്ഞി വിളമ്പുന്ന ആ വിളറിയ കൈകളിലേക്ക് അവൻ നോക്കിയത്. കഴിഞ്ഞ ദിവസം വരെ കഞ്ഞി വിളമ്പിയിരുന്ന സുധീർ ഭായിയുടെ അത്രേം വേഗതയില്ല ഈ കൈകൾക്ക്. നന്നായി. കാരണം വേഗതയെ അവൻ ഇന്ന് ഭയക്കുന്നു.
“എന്റെ പേര് വാസൂട്ടി, കൊലപാതകമാ അല്ലയോ?..എത്ര പേരെ തട്ടി..?”
അവന് മറുപടി പറയണം എന്നുണ്ടായിരുന്നു. സുധീർ ഭായി എവിടെയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം അവന്റെ ചത്തതൊണ്ടയിൽ നിന്ന് പുറത്തു വന്നില്ല.
കൂടെ വന്ന പോലീസ്യെമാൻ ദേഷ്യപ്പെട്ടു..
” ഡോ.. കിന്നാരം പറയാതെ വാടോ. പെട്ടെന്ന് തീർത്തു എനിക്കിന്നിറങ്ങാൻ ഒള്ളതാ.. വരാൻ..”
വാസൂട്ടി വിളമ്പിയ പാത്രം എടുക്കാൻ പാകത്തിന് നീക്കി വച്ചു. എന്നിട്ട് അവൻ ഒരു ശോകഗാനം മൂളിക്കൊണ്ട് നടന്നകന്നു.
‘നമ്പർ 33’ ആ ഗാനം എന്നോ കേട്ടിട്ടുണ്ട്. അതിലെ വരികൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല. പറ്റുന്നില്ല. മറന്നുപോയി.
അവൻ എല്ലാം മറന്നു, ജനിച്ച വീടിനെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും. അവന്റെ കൂട്ടുകാരെ കുറിച്ച് പോലും അവന് ഇന്ന് ഓർമ്മയില്ല. കുറച്ച് ദിവസം മുൻപ് അവന്റെ സ്വപ്നത്തിൽ വന്ന സ്ത്രീ അവന്റെ അമ്മയായിരുന്നെന്ന് അവന് ആ വിളി കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. പക്ഷെ ആ വിളി ‘നമ്പർ 33’ എന്നായിരുന്നില്ല. എവിടെയോ കേട്ടു മറന്ന ഒരു പേര്.
അവൻ ചെയ്ത തെറ്റ് എന്തായിരുന്നു? അതും അവന് ഓർമ്മയില്ല. വാസൂട്ടി പറഞ്ഞത് അവൻ ഒരു കൊലപാതകി ആണെന്നല്ലേ? എത്ര പേരെ? അവൻ ആലോചിച്ചു. വിരലിൽ എണ്ണി എടുക്കാൻ ശ്രമിച്ചു.
1..2……3…. ഇല്ല ഒന്നും ഓർമ്മയിൽ വരുന്നില്ല. ഒരു പെണ്കുട്ടിയുടെ കരച്ചിൽ മാത്രം ഓർമ്മയിൽ എവിടെയോ മുഴങ്ങുന്നു.
“പീറ്റർ”
ഒരു ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്നത്. അവൻ ഉറങ്ങുകയല്ലായിരുന്നു. ഉറങ്ങുന്നത് എങ്ങനെയാണെന്ന് രണ്ടു ദിവസമായി അവൻ മറന്ന് പോയിരുന്നു.
“പീറ്റർ”
അതെ.. ആ പേര് എവിടെയോ കേട്ടിട്ടുണ്ട്.
അവൻ കണ്ണിലേയ്ക്ക് അടിക്കുന്ന സൂര്യപ്രകാശത്തെ മറച്ച് കൊണ്ട് വെളിയിലേക്ക് നോക്കി. മുഖം അവന് വ്യക്തമാകുന്നില്ല.
“പീറ്റർ, ഞാനാണ്. ഫാദർ ഗർവാസീസ്.”
പീറ്റർ എഴുന്നേറ്റ് ഫാദറിന്റെ അടുത്തേയ്ക്ക് ചെന്നു. ഫാദർ ആ അഴികളിൽ നിന്ന് അകന്ന് ജയിൽ വരാന്തയുടെ തൂണിലേയ്ക്ക് ചേർന്ന് നിന്നു.
“ഒരു കൈയകലത്തിൽ നിൽക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതാണെ”
അകന്ന് നിന്നപ്പോഴാണ് ഫാദറിന്റെ മുഖം അവന് വ്യക്തമായി കാണാൻ സാധിച്ചത്. ആ തൂണിന്റെ മറവിൽ.
ഫാദറിനെ നോക്കി പീറ്റർ ചിരിച്ചു… എന്തോ, അവന് ആ ചിരി നിർത്താൻ പറ്റുന്നില്ല. ഇനി ആരെയും ചിരിച്ച് കാണിക്കാൻ സാധിക്കില്ല എന്ന ചിന്തയിൽ അവന്റെ അവബോധ മനസ്സ് അങ്ങനെ ചെയ്തതാകാനെ വഴിയുള്ളൂ.

“പീറ്റർ, ഈ ഭൂമിയിലെ നിന്റെ അവസാന പ്രഭാതമാണിതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ? നീ പ്രാർത്ഥിക്കൂ മകനെ. മനസുരുകി പ്രാർത്ഥിക്കൂ.”
ഫാദർ കൈയിലിരുന്ന പുസ്തകം തുറന്നു.
“നീ ഭയപ്പെടെണ്ടാ ദൈവം നിന്നോട് കൂടെയുണ്ട്. ഭ്രമിച്ചു നോക്കേണ്ടാ , അവൻ നിന്റെ ദൈവം ആകുന്നു. അവൻ നിന്നെ ശാക്തീകരിക്കും. അവൻ നിന്നെ സഹായിക്കും…..പീറ്ററെ, യഹോവ നിനക്ക് എല്ലാം നേരിടാനുള്ള ശക്തി തരും. നീ അവനിൽ വിശ്വസിക്കൂ….”
ഫാദർ ഗർവാസിസ് തുടർന്നും വായിച്ചു.
പീറ്ററിന്റെ ശ്രദ്ധ ആ വായനയിൽ നിന്നും മാറിയിരുന്നു. ജയിൽ വരാന്തയിലെ ബൾബിന് താഴെ വീണു കിടക്കുന്ന ഈയാം പാറ്റകളുടെ ചിറകുകളിൽ അവന്റെ ആ ചത്തകണ്ണുകൾ ഉടക്കി. ആ ചിറകുകളുടെ എണ്ണം നോക്കി നഷ്ടപ്പെട്ട ജീവനുകളെ തിട്ടപ്പെടുത്താവെന്നോ? അവൻ എണ്ണി.
1…2……3. എണ്ണാൻ മറന്നു. മരണത്തെ മാത്രമാണോ അവൻ എണ്ണാൻ മറന്നത് ? എങ്ങോ നഷ്ട്ടപ്പെട്ട ആ സംഖ്യകൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
10…9…………8….7..6..5…4…….3…2..1.
(തുടരും..)
NB:
“No” said the priest.
“You don’t need to accept everything as true, you only have to accept it as necessary.”
“Depressing view” said Josef K.
“The lie made into the rule of the world.”
(Franz Kafka — ‘The Trial’)
“എല്ലാം സത്യമാണെന്ന് നീ അംഗീകരിക്കേണ്ട ആവശ്യമില്ല. വിധിയുടെ മുന്നിൽ ഒഴിവാക്കാൻ പറ്റാത്തത് എന്നു കരുതി അവയെല്ലാം സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.”
ഭാഗം – 2
അവസാനത്തിൽ ഭാഗത്തു നിന്ന് തുടങ്ങി ആദ്യത്തിൽ അവസാനിച്ചിട്ടും വായന സുഖം ഒട്ടും കുറഞ്ഞില്ല. മരണത്തിന്റെ ഭീകരത…….. വാക്കിന്റെ ചെറിയ -വലിയ ലോകങ്ങളിൽ തിങ്ങി കാണാൻ സാധിക്കുന്നു
LikeLiked by 1 person
ഞാൻ എഴുതിയ ‘അവരോഹണം’ അവരോഹണമായി വായിച്ചാലും കൊള്ളാമെന്ന് പറഞ്ഞതിൽ സന്തോഷം. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
LikeLiked by 1 person