കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു.
ബംഗാളിന്റെ ഗ്രാമജീവിതത്തെപ്പറ്റിയും (“കുന്ദേഹി”- 1973, “ബർജോരാ”- 1982) , ഏതോ വിദൂരതയിൽ കാടിന്റെ വിജനതയിൽ തനിയെ നിൽക്കുന്ന ജരാനര ബാധിച്ച ബംഗ്ലാവിനെപ്പറ്റിയും ( “താരാപത്”- 1978) എഴുതിയ ആ സ്ത്രീയാണോ ഇപ്പോൾ ഈ നഗരത്തിന്റെ മധ്യത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഈ മുന്തിയ അപാർട്മെന്റിൽ താൻ കാണാൻ പോകുന്നതെന്ന് അവൻ ചിന്തിച്ചു.
അപ്പോഴേക്കും അകത്ത് വാതിൽ തുറക്കാൻ ആരോ വന്നതായി അവന് തോന്നി. അടക്കി പിടിച്ച എന്തോ സംസാരം അവൻ കേട്ടു. അവന്റെ മുന്നിൽ ആ വാതിൽ തുറന്നു.
“കി കി ചായ്?” (ആരാ, എന്ത് വേണം? )
അവൻ തന്റെ കൈയിയുള്ള ഒരു പേപ്പർ ആ സ്ത്രീയെ ഏൽപ്പിച്ചു. അവർ അകത്തേയ്ക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരികെ വന്ന് അവനോട് കയറി ഇരിക്കാൻ പറഞ്ഞു.
മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഒരു മുറിയിലേയ്ക്കാണ് അവൻ ആനയിക്കപ്പെട്ടത്. …..
..
അവൻ പറഞ്ഞു. ” ഇത് ഞാൻ എഴുതിയ ഒരു നോവലാണ്. ഇത് വായിച്ച്, മാഡം ഒരു അവതാരിക എഴുതുകയാണെങ്കിൽ എനിക്ക് വലിയൊരു ഭാഗ്യമായിരിക്കും”
വൃത്തിയായി ബൈൻഡ് ചെയ്ത ഒരു കെട്ട് കടലാസ് അവർക്ക് നേരെ അവൻ നീട്ടി. ആ കടലാസ് കെട്ടിന്റെ മുന്നിൽ ‘കർണൻ’ എന്ന ശീർഷകം തെളിഞ്ഞു നിന്നു.
അവർ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഒരു എഴുത്തുകാരന്റെ ആവേശമല്ല കണ്ടത് മറിച്ച്, പ്രതികാരത്തിന്റെ പൂർത്തീകരണം ചെയ്ത ഒരുവന്റെ കണ്ണുകളാണ് കണ്ടത്.
….
അവർ പറഞ്ഞു. “ഇല്ല, എന്നെ കൊണ്ട് ഇതിന് സാധിക്കില്ല. ഞാൻ ആലോചിക്കാൻ പോലും പേടിക്കുന്ന ഒരു കഥയാണ് നീ എന്റെ മുന്നിൽ എഴുതി വന്നത്. ദയവ് ചെയ്ത് എന്നോട് ഇത് ചെയ്യരുതെ.”
.
ആ ബൈൻഡിങ്ങിന്റെ കവർ പേജിൽ ഈ വാക്കുകൾ തെളിഞ്ഞു നിന്നിരുന്നു.
ജീവിതത്തിൽ തോൽവി അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പലപ്പോഴും അയാളുടെ സ്വത്വം എവിടെയോ നഷ്ടപ്പെട്ടതായി തോന്നും. അത് വരെ അയാൾ നടത്തിയത് ഒരു വ്യർത്ഥമായ യാത്രയാരുന്നു എന്ന തിരിച്ചറിവിൽ അയാളുടെ മനസ്സ്; ഒരുപക്ഷേ, ഒന്ന് പതറും. ആ ഒരു അവസ്ഥയിൽ നിന്നുയരാൻ, നഷ്ടപ്പെട്ട ആ സ്വത്വം അന്വേഷിച്ച് അയാൾക്ക് ഇറങ്ങേണ്ടി വരുന്നു. അത് പോലൊരു യാത്രയിൽ ആണ് ഇന്നയാൾ. നിങ്ങൾ വിശ്വസിക്കുമോ? ചിലപ്പോൾ, നിങ്ങളുടെ ഒരു അംഗീകാരം മാത്രം മതി അയാൾക്ക് .. ആ പ്രതിസന്ധി തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ… ആ ജീവിതത്തിൽ ഒരു പുതിയ താളം കണ്ടെത്താൻ… ഒരിക്കൽ ആരോ എഴുതീട്ടില്ലേ.. മനുഷ്യൻ സമ്മതികളുടെയും അംഗീകാരങ്ങളുടെയും ഉൽപ്പനം ആണെന്ന്. ഒരുപാട് കാര്യങ്ങൾ ആഗ്രഹിച്ച ഒരു കാലം അയാൾക്ക് ഉണ്ടായിരുന്നു എന്നത് സത്യമാണ്. ആയോധനമത്സരകളരിയിൽ ജയിക്കാൻ ത്രാണിയുണ്ടായിട്ടും, തോറ്റു നിന്ന സുതപുത്രനായിരുന്നു അന്നയാൾ. പക്ഷെ, ആ കാലമൊക്കെ കഴിഞ്ഞു. അയാളുടെ കവചകുണ്ഡലങ്ങൾക്ക് ഇന്ന് പണ്ടെത്തേക്കാൾ ശക്തിയുണ്ട്. പക്ഷേ, ഇന്ന് അയാൾക്ക് വേണ്ടത് അർഹിക്കുന്ന ഒരു അംഗീകാരമാണ്. അതിന് നിങ്ങളുടെ ഒരുപിടി വാക്കുകൾ മാത്രം മതി. ഒന്നുമില്ലാതെ നിൽക്കുമ്പോൾ നമ്മളെ കരുതുന്നവർ പറയുന്ന ആശ്വാസ വാക്കുണ്ട്.. അത് പോലെ തോന്നും.. എത്ര വലിയ കുഴിയിൽ വീണാലും ആ വാക്കാകുന്ന അംഗീകാരമാണ് ഒരുവന് കരുത്ത്.
…
നീണ്ട ഒരു മൗനം ആ മുറിയിൽ എരിഞ്ഞു. തോൾ സഞ്ചിയെടുത്ത് അവൻ ഇറങ്ങാൻ എഴുന്നേറ്റു. പറയാൻ മനസ്സിൽ വന്ന വാക്കുകൾ അവരുടെ തൊണ്ടയിൽ കുരുങ്ങിയിരുന്നു. നിരർത്ഥകമായി ഒന്നും വെളിയിൽ വരാതെ ആരോ തടഞ്ഞതാണെന്ന് അവർക്ക് തോന്നി. വാതിൽ കടന്ന് മുന്നോട്ട് അവൻ നീങ്ങിയപ്പോൾ ആ കുഞ്ഞുമുഖം ഒന്നു കൂടെ കാണണമെന്ന് അവർക്ക് തോന്നി. പക്ഷെ, അവൻ തിരിഞ്ഞു നോക്കിയില്ല. തീരുമാനിച്ചുറപ്പിച്ച പോലെ അവൻ തല ഉയർത്തി തന്നെ നടന്ന് നീങ്ങി. അവർക്ക് ആ കാഴ്ച മങ്ങുന്നതായി തോന്നി.
.
—————————————-
NB: എന്നെങ്കിലും ഈ കുത്തുകൾ ചേർത്ത് വച്ച്, പൂർണമായൊരു കഥ പറയാൻ കഴിയുമെന്ന വിശ്വാസത്തോടെ….