ലിസ്ബണിലെ പ്രഭാതം.
ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട കോഫി ഇട്ട് എന്നെ ഉണർത്തുകയും അവളായിരിക്കും…. ഇപ്പോൾ…
ഞാൻ ഉണ്ടാക്കിയ മനുവിനുള്ള ചായ ആ ബെഡിന്റെ അരികിൽ ഇരുന്നു ആറുന്നു.
മനു അനുപമയെ പോലെ അല്ല.
ഇന്നലെ എപ്പോഴായിരിക്കും മനു ഉറങ്ങിയത്? ആ പീള കെട്ടിനിൽക്കാറുള്ള കണ്ണുകൾ എപ്പോൾ തുറക്കും? സാധാരണയായി സെക്സ് കഴിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങാൻ ഇഷ്ടപ്പെടുന്ന അവൾ, ഇന്നലെ എന്തോ വർക് കംപ്ലീറ്റ് ചെയ്യാനുണ്ടെന്നു പറഞ്ഞു എഴുന്നേറ്റ് പോയതാണ്. എപ്പോഴാണ് തിരിച്ചു വന്ന് കിടന്നത് എന്നറിയില്ല. അതോ അവൾ എന്നോട് പിണങ്ങി പോയതായിരുന്നോ? ങേ..ഞാൻ ഇന്നലെയും ആ ക്ലൈമാക്സിൽ അവളെ അനു എന്ന് വിളിച്ച് വെറുപ്പിച്ചാരുന്നോ?
ആ പേപ്പറിൽ ഞാൻ കുറിച്ചു…
കാമുകിയുമായി സുരതം നടത്തുമ്പോൾ ഭാര്യയെ ഓർക്കുന്ന ഒരുവനെ പോലെ, ലിസ്ബണിലെ ആ പ്രഭാതം കണ്ടപ്പോൾ അന്നൊരിക്കൽ വേമ്പനാട്ട് കായലിന്റെ ഓളത്തിൽ വള്ളത്തിലിരുന്ന് കാഴ്ചയിൽ തെളിഞ്ഞ ആ പ്രഭാതം എന്റെ ഓർമ്മയിൽ വന്നു….
ഒന്ന് കൂടി ആ വാചകം വായിച്ച്, അത് ഞാൻ ചുരുട്ടികൂട്ടി വേസ്റ്റ് ബിനിൽ ഇട്ടു. എന്തായാലും അനുവിനെ പോലെ ഇവൾ ചെയ്യില്ല. അനു ആയിരുന്നെങ്കിൽ വേസ്റ്റ് ബിനിൽ കളയുന്നതൊക്കെ, പിന്നെ എന്റെ അടുത്ത് പൊക്കി പിടിച്ചു കൊണ്ട് വന്ന്, എന്നോട് നല്ലതാണെന്ന് പറയുമായിരുന്നു.
💐💐💐
———————————————–
ഒബിഡോസ്..
ആ നഗരത്തിന്റെ ചിത്രം കണ്ടത് മുതൽ അവിടെ ചെല്ലുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു.
ഇന്നലെ മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്കുള്ള യാത്രയിൽ പരിചയപ്പെട്ട ഒരു മലയാളി, ഒബിഡോസ് എന്ന നഗരത്തെ കുറിച്ച് വാചാലനായിരുന്നു. എന്റെ നോവലുകൾ വായിച്ചിട്ടില്ലാത്ത ഒരുപാട് പേരിൽ, എന്നെ പറ്റി മോശമൊന്നും കേൾക്കാത്ത കുറച്ച് പേരിൽ ഒരാളായിരുന്നു ആ തലശ്ശേരിക്കാരൻ, മുബഷീർ അലി. പേര് പോലെ തന്നെ മുബഷീർ നല്ലൊരു സന്ദേശമാണ് തന്നത്.
ലിസ്ബണിൽ നിന്ന് മനു പോകാൻ ആഗ്രഹിക്കുന്ന പോർട്ടോയിലേയ്ക്ക് പോകണമെങ്കിൽ ഒരു ദിവസം എടുക്കും പോലും. ഒബിഡസാണെങ്കിൽ ലിസ്ബണിൽ നിന്ന് ഒരു നൂറ് കിലോമീറ്ററേയുള്ളൂ. ഒരു മണിക്കൂർ പോലും വേണ്ടാ കാറിൽ അങ്ങോട്ടേയ്ക്ക്. നാട്ടിൽ നൂറ് കിലോമീറ്റര് പോകാൻ എടുക്കുന്ന സമയവുമായി ഞാൻ തട്ടിച്ച് നോക്കി. എന്റെ ആ അമ്പരപ്പ് കണ്ടിട്ടാവും മുബഷീർ വിശദീകരിച്ചു തന്നു.
“സാർ, ആ റൂട്ട് ലിസ്ബനും ലിറിയയുമായി കണക്ട് ചെയ്യുന്ന എ എയിട് എസ്പ്രെസ് വേയാണ്. ഇവിടെ ഹൻഡ്രേഡ് കിലോമീറ്റർ പേർ അവർ എന്നതൊക്കെ സാധാരണ സ്പീഡാണ്..”
💐💐💐
———————————————–
“ഗുഡ് മോർണിംഗ് ഡാർലിംഗ്, രാവിലെ എഴുന്നേറ്റ് എഴുത്ത് തുടങ്ങിയോ?”
അവൾ ബെഡിൽ നിന്ന് ചായ കപ്പുമായി നേരെ എഴുന്നേറ്റ് വന്ന് എന്റെ മടിയിലിരുന്നു. ഞാൻ എന്തേലും തടസ്സം പറയുന്നതിന് മുൻപേ…
“ഞാൻ പറഞ്ഞില്ലേ, ശ്രീയ്ക്ക് ഇത് നല്ലൊരു ചയിൻജാരിക്കും. എന്താ എഴുതിയേ എന്നെ കാണിക്ക്.”
ഒന്നും പൂർത്തിയാക്കാതെ എനിക്കാരെയും ഞാൻ എഴുതുന്നത് കാണിക്കുന്നത് ഇഷ്ടമല്ല എന്നവൾക്ക് അറിയാവുന്നതാണ്. സാധാരണ അങ്ങനെ തട്ടിപറിച്ചു വായിക്കാൻ നോക്കുമ്പോൾ അവളുടെ തുടയിൽ ഞാൻ നല്ലൊരു ഞുള്ളു കൊടുക്കാറുള്ളതാണ്. ഇപ്പോൾ ഞുള്ളു കൊടുക്കാൻ നല്ല പരിവത്തിനാണ് അവൾ ഇരിക്കുന്നത്. പക്ഷെ, ഒന്നും ആ പേപ്പറിൽ ഇല്ലാത്തത് കൊണ്ട് അവളെ ഞാൻ തടഞ്ഞില്ല.
“ആഹാ.. സ്വപ്നം കാണുന്നതെയുള്ളോ? സ്വപ്നങ്ങൾ പേപ്പറിൽ വരച്ചില്ലേ..”
അവൾ ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു.
ഞാൻ അവളോട് പറഞ്ഞു.
“ഒന്ന് പല്ല് തേച്ചിരുന്നേൽ …”
വായിക്കൂ.. ഒബിഡോസ് 03 @ http://sreekanthan.in/2021/03/02/obidos_03/
ഒരു അഭിപ്രായം ഇടൂ