ഖാണ്ഡവദഹനം മഹാഭാരതത്തിൽ…
കൃഷ്ണാർജ്ജുനന്മാരുടെ സഹായത്തോടെ അഗ്നിദേവൻ നടത്തിയ കൊടിയ ഒരു പാതകം.
അസുരനായ മയൻ ഖാണ്ഡവവന പ്രദേശത്ത് നിർമ്മിച്ചു നൽകിയ, സ്വർഗ്ഗതുല്യമായ ഇന്ദ്രപ്രസ്ഥം ആസ്ഥാനമാക്കിയാണ് പാണ്ഡവർ പിന്നീട് രാജ്യഭരണം നടത്തിയത്.
ജരിതയെന്ന ശാർങ്ഗപ്പക്ഷിയുടെ കഥയാണ് ഈ ഭാഗത്ത് പ്രധാനമായും വിവരിക്കുന്നത്.
പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളെ അഗ്നിയിൽ നിന്ന് രക്ഷിക്കാൻ വഴിയില്ലാതെ, നിസ്സഹായയായി നിൽക്കുകയാണ് അവരുടെ അമ്മയായ ജരിത. ആരും സഹായത്തിന് ഇല്ലാതെ. ഭർത്താവായ മന്ദപാലൻ, ജരിതയെ ഉപേക്ഷിച്ച് മറ്റൊരു ഇണപക്ഷിയെ കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങൾ ജരിതയോട്, തങ്ങളെ മറന്ന്, പോയി രക്ഷപ്പെടുവാൻ ആവശ്യപ്പെടുന്ന രംഗം വളരെ വേദന ജനിപ്പിക്കുന്നതാണ്. പക്ഷെ, ആ അമ്മ അവരെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ഒരു കാരണവശാലും തയ്യാറാവുന്നില്ല. തുടർന്നുള്ള കഥയിൽ, ജരിതയിലും മക്കളിലും കനിവ് തോന്നിയ അഗ്നിദേവൻ, അവരുടെ ജീവൻ രക്ഷിക്കുന്നു.
പക്ഷെ, അന്ന് അഗ്നിക്കിരയായ വനനിവാസികൾ, നാഗത്താന്മാർ ഉൾപ്പെടെയുള്ള മറ്റ് അനേകായിരം ജീവജാലങ്ങളെ കഥാകാരൻ മനപ്പൂർവം മറന്നിരിക്കുന്നു.
കാലമേറെ കഴിഞ്ഞിട്ടും ധർമ്മ- സംരക്ഷണാർത്ഥം കവർന്നെടുക്കുന്നത് ഇതുപോലെ, ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാത്ത കുറെ ജീവിതങ്ങളാണ്. അവർ അനുഭവിക്കുന്ന വേദന ലോകം കാണാതെ പോകുന്നു. ആരോ ആ വേദനകൾ, നമ്മുടെ ബോധത്തലത്തിൽ നിന്ന് തന്നെ മറച്ച് പിടിക്കുന്നു… മന:പൂർവം.
ഹാ.. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഇത്തരം കഥകൾ എല്ലാക്കാലത്തും, എല്ലായിടത്തും ആവർത്തിക്കപ്പെടുന്നു.
______________________
അത് അവിടെ നിൽക്കട്ടെ. നമ്മൾ വേറെ എന്തോ അല്ലായിരുന്നോ പറഞ്ഞുവന്നത് ?
ഹോ… അമ്മിണിക്കുട്ടിയുടെ കഥ. അത് എന്തായെന്നു പോയി നോക്കാം. അല്ലെ?
….ഷ് ര് … ഷ് ര്…
“എടി അമ്മിണീ, നീയ് അവടെ എന്തെടുക്കുവാ? നീ അങ്ങോട്ട് നോക്ക്. ജെ.സി.ബി കാണാൻ, ദേ കുറെ പിള്ളേര് വന്നേക്കുന്നു. കുട്ടീടെ ക്ലാസ്സിലെ ആരേലുമൊക്കെ കാണത്തില്ലേ?”
തങ്കമണിചിറ്റ ഇത് പറയുമ്പോൾ, അമ്മിണിക്കുട്ടി ഒറ്റയ്ക്കിരുന്ന് വെള്ളാരം കല്ല് പെറുക്കി കളിക്കുകയായിരുന്നു. അവൾക്ക് ആള് കൂടുന്നിടത്ത് പോകാൻ മടിയാണ്. ഒറ്റയ്ക്ക് ഇരിക്കാനാണ് കൂടുതൽ ഇഷ്ടം. അവൾ സ്കൂളിൽ പോകണ്ടാത്ത ദിവസങ്ങളിൽ, പകൽ കൂടുതലും ചിലവഴിക്കുന്നത് തറവാടിന്റെ തെക്കേവശത്തെ കാവിലാണ്. ആ സ്ഥലം തെളിച്ചു, മണ്ണെടുത്ത് നിരപ്പാക്കാനാണ് ജെ.സി.ബി വന്നിരിക്കുന്നത്. മറ്റു കുട്ടികളെ പോലെ അമ്മിണിക്കുട്ടിയിൽ ജെ.സി.ബി ഒരിക്കലും കൗതുകം ഉണ്ടാക്കിട്ടിയില്ല. സത്യത്തിൽ, അവൾക്ക് അതിനെ പേടിയായിരുന്നു.
ഒരു ബീകര രൂപി…. രണ്ട് ബങ്കര വല്യ കൈയും, അതിൽ പേടിപ്പിക്കുന്ന നകങ്ങളും.. പിന്നെ ആ ശബ്ദം. മുത്തശ്ശി പറയുന്ന കഥയിലെ രാക്ഷസന്മാർ ഇങ്ങനെയാണോ? ഹോ…
ഇനി ആ രൂപം അവളുടെ ഉറക്കങ്ങളിൽ കടന്ന് വന്ന് അവളെ ഭയപ്പെടുത്തുമെന്ന് അവൾ വിചാരിക്കുന്നുണ്ടാവും.
അച്ഛന്റെ പരിഗണന ലഭിക്കാതെ വളരുന്ന ബാല്യങ്ങളിൽ ഒരു ഭയം എപ്പോഴും നിഴലായി കൂടെ കാണും. അച്ഛന് അവളോട് സ്നേഹമില്ലെന്ന് അവൾ കരുതുന്നില്ല. അല്ലേൽ എന്തിനാണ് മിക്കവാറും ദിവസങ്ങളിൽ, അവൾ ഉണരുന്നതിന് മുൻപേ രാവിലെ, അച്ഛൻ മുറിയുടെ വാതിൽപടിയിൽ അവളെ നോക്കി നിൽക്കുന്നത്. പിന്നെ ആരേങ്കിലും വരുന്നത് കാണുമ്പോഴാണ് കണ്ണ് തുടച്ച് കൊണ്ട് എങ്ങോട്ടോ ഓടി മറയുന്നത്. അവളുടെ മുത്തശ്ശി പറയുന്നതാണ്.
പിന്നെ മുത്തശ്ശി പറയും. അവൾക്ക് അവളുടെ അമ്മയുടെ ഛായയാണെന്ന്. അത് കൊണ്ടായിരിക്കും അച്ഛന് അവളുടെ മുന്നിൽ വരുമ്പോൾ മനസ്സ് ഉടയുന്നത് പോലും. ആവോ… അമ്മിണിക്കുട്ടി അച്ഛന്റെ പരിഗണന ആഗ്രഹിച്ചിരുന്നോ? ആ… അവള് തീരെ കൊച്ചല്ലെ?..
💐💐💐💐💐💐💐💐
ഓപ്പറേറ്റർ : “ചേട്ടോ.. ഓയ്.. രണ്ട് മണിക്കൂറിൽ തീർക്കാൻ പറ്റൂന്ന് തോന്നുന്നില്ല. തുടങ്ങിയപ്പോൾ തന്നെ മണ്ണിന് അടിയിൽ യമണ്ടൻ ഒരു കല്ലിലാ തട്ടിയത്. കുറച്ച് പണിയാ.”
ശങ്കരൻകുട്ടി :”ഞാൻ അങ്ങോട്ട് ദാ വരുന്നു.”
എന്നത്തെയും പോലെ സമയം തെറ്റിയുള്ള പ്രഭാതഭക്ഷണം കഴിച്ച്, കൈ കഴുകുകയായിരുന്നു ശങ്കരൻകുട്ടി.
ഓപ്പറേറ്റർ: “അല്ലെ, ആ കല്ല് എങ്ങോട്ട് വയ്ക്കണം? പിന്നെയെങ്ങാനും പൊട്ടിക്കാൻ പരുവത്തിന് ആ ഈടിയെന്ന് അങ്ങോട്ടിറക്കി വച്ചേക്കാം. പോരെ?”
ശങ്കരൻകുട്ടി മനസ്സിൽ പ്രാർത്ഥിച്ചു. നാഗത്താൻമാരെ, എന്റെ കാരണവന്മാരെ കുഴപ്പം ഒന്നും വരുത്തല്ലെ. തൃക്കാരിയൂർ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും, പിന്നെ എന്ത് വേണമെന്ന് പ്രശ്നം വെപ്പിച്ചും, വേണ്ടത് ചെയ്തൊള്ളാമേ.
ശങ്കരൻകുട്ടി ധൃതിയിൽ പണി നടക്കുന്ന തൊടിയിലേക്ക് ചെന്നു. അവിടെ ബ്രോക്കർ ഗോപാലൻ നായര് കുട്ടികളുടെയൊക്കെ ഒപ്പം ജെസിബി കണ്ട് വാ പൊളിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ഗോപാലൻ നായരെ ശ്രദ്ധിക്കാതെ ശങ്കരൻകുട്ടി, ജെസിബി ഓപ്പറേറ്ററുടെ അടുത്തേയ്ക്ക് നടന്ന് തുടങ്ങി.
💐💐💐💐💐
“മുത്തശ്ശി, ഈ ജെസിവി എന്തിനാ.. അഗ്നി ബകവാൻ പഷ്ണിയാവില്ലേ?”
(തുടരും…)
ഭാഗം – 3 വായിക്കൂ @
ഒരു അഭിപ്രായം ഇടൂ