“ശ്രീ, അത് വേണോ?”
മറ്റുള്ളവരിൽ നിന്ന് സഹായം മേടിക്കുന്നതിനോടുള്ള താല്പര്യകുറവാണ് അവളുടെ ആ വാക്കുകളിൽ കേട്ടത്.
ഒബിഡോസ് പോകാനായി തന്റെ പരിചയത്തിൽ റെന്റിന് ഒരു കാറ് കിട്ടുമെന്നും, ഡിസ്‌കൗണ്ട് വാങ്ങി തരാമെന്നും മുബഷീർ കഴിഞ്ഞ ദിവസം എന്നോട് സൂചിപ്പിച്ചിരുന്നതാണ്. പക്ഷെ, ഞാൻ ചിന്തിക്കുന്നത് പോലെയല്ല മനു അതിനെ പറ്റി ചിന്തിച്ചത്. (ഒരാളിൽ നിന്ന് സഹായം മേടിക്കുന്നത്, ആ സൗഹൃദം ഉറപ്പിക്കുമെന്നാണ് എന്റെ ഒരിത്.)
പക്ഷെ…
ലിസ്ബണിലെ ഹോട്ടൽ സൂടിൽ ആ ഹോട്ടലിന്റെ തന്നെ പരസ്യത്തോടൊപ്പമുള്ള ഒരു വർണ കടലാസ് നോക്കി മനു പറഞ്ഞു.
“ദേ, നോക്കിക്കേ.. അമ്പത് യൂറോ പെർ ഡേയ്ക്ക് നല്ല luxury കാറ് കിട്ടും. നമ്മളാ ഡിസ്‌കൗണ്ട് നോക്കി പോയാൽ പിന്നെ, നമ്മടെ ചോയ്‌സിൽ വണ്ടി കിട്ടൂലാട്ടോ..”
അവളാ പറഞ്ഞത് എനിക്ക് ശരിയായി തോന്നി. എന്തായാലും അവളല്ലേ പൈസ ഇറക്കുന്നെ. എന്റെ വോയ്‌സിന് ഞാൻ കൂടുതൽ കനം കൊടുത്തില്ല.
———————————————–
ഒബിഡോസ്…
യൂറോപ്പിലെ തന്നെ വളരെ വ്യത്യസ്തമായ നഗരമാണ് ഒബിഡോസ്. മധ്യകാലയുഗത്തിൽ എന്നോ ഒരിക്കൽ സമയം നിലച്ചു പോയപോലെയുള്ള കാഴ്ച്ചകൾ. പതിമൂന്ന് മീറ്ററോളം വിസ്തൃതിയുള്ള ഒരു വലിയ മതിൽ കെട്ടിനുള്ളിൽ മീഡിവൽ കാലത്തെ നിർമ്മിതികൾ… അതാണ് ഒബിഡോസിന്റെ പ്രത്യേകത. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തോട് അകന്ന് നിൽക്കുന്ന പള്ളികളും ഭക്ഷണശാലകളും നിറഞ്ഞ തെരുവുകൾ. ഹാ പിന്നെ.. തദ്ദേശിയരുടെ വേഷത്തിലും, ആ സംഗീതത്തിൽ പോലും ആ ഒരു വ്യത്യാസം പ്രകടമായി കാണാം.
———————————————–
മനു പറയുന്നു…
“ഇബ്രാഹിം അൽക്കാസിയുടെ ‘തുഗ്ലക്’ കാണാൻ വന്നപ്പോൾ…. അവിടെ ആ പ്രീമിയർ തുടങ്ങുന്നതിന് മുൻപ്, ശ്രീ അന്ന് നടത്തിയ ആ പ്രസംഗമില്ലേ? ആ ടോപിക് എന്തായിരുന്നു?..ഹാ… അത് എന്തേലുമാകട്ടെ…പക്ഷെ… ഭാരതേന്തു ഹരിചന്ദ്ര മുതൽ ഗിരീഷ് കർണാട് വരെ.. വളരെ മനോഹരമായി ശ്രീയുടെ ആ പ്രത്യേക ശൈലിയിൽ.. ഹോ… ഓൾറെഡി ശ്രീയുടെ എഴുത്തിന്റെ ഒരു ഫാനായിരുന്ന എന്നെ, ആ ടോക് ശരിക്കും പിടിച്ച് കുലുക്കി. അന്ന് ആ ‘സോ സെലിബ്രേറ്റഡ്’ റൈട്ടറോഡ് നേരിട്ട് സംസാരിക്കണം എന്ന് ഉറപ്പിച്ചു തന്നെയാണ് ആ ഹോട്ടല് മുറിയിലേയ്ക്ക് മറ്റൊന്നും ആലോചിക്കാതെ ഞാൻ തള്ളി കയറി വന്നത്.
ശ്രീ പിന്നീട് പറഞ്ഞില്ലേ, മദ്യലഹരിയിൽ ആയിരുന്നെങ്കിൽ ശ്രീയിലെ ഒരു ബോറനെ അന്ന് ഞാൻ തിരിച്ചറിഞ്ഞെനേയെന്ന്?… അല്ല.. അന്ന് തന്നെ ഞാൻ തിരിച്ചറിഞ്ഞെനേയെന്ന്?.. ഹിഹി.. പിന്നെ, അനുപമ ഏത് നിമിഷവും അങ്ങോട്ടേയ്ക്ക് വരാമെന്ന ഓർമ്മയാണ് ആ ദുഷ്ചിന്തയിൽ നിന്ന് അകറ്റി നിർത്തിയതെന്ന്.
ഞാൻ ഒന്ന് ചോദിച്ചോട്ടെ?.. അത് എങ്ങനെയാണ് ഒരു ദുഷ്ചിന്തയാകുക. ആണും പെണ്ണും ആകർഷിക്കപ്പെടുന്നതിന്റെ കാരണം ഒന്നേയുള്ളൂ. ആ കാരണത്തെയാണ് ശ്രീ അന്ന് ദുഷ്ചിന്ത എന്ന് വിളിച്ചു അപമാനിച്ചത്. പിന്നീട് ഞാനും പറഞ്ഞതല്ലേ. ആ ദിവസം മുതൽ തന്നെ ഞാനും ശ്രീയെ വല്ലാതെ ആഗ്രഹിച്ചിരുന്നുയെന്ന്.
എന്നോട് ശ്രീ അന്ന് ചോദിച്ചു . മേനകയായാണോ ഞാൻ ശ്രീയുടെ ജീവിതത്തിലേയ്ക്ക് വന്നതെന്ന്.. എന്നിട്ട് എന്നെ വിളിച്ചു… ‘മേനകേ’…
ഒന്നൂടെ ആ പേര് വിളിക്കൂ.. ആ സ്വർലോകത്തെ വേശ്യയുടെ പേര്.. എനിക്കതിൽ ഒരു പ്രശ്നവുമില്ല, കേട്ടോ? മേനക എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത്രെയും തന്നെ ആ താപസ്സവര്യനും ചെയ്തിട്ടില്ലേ? പിന്നെ എങ്ങനെ ആ പേര് കൊണ്ടു ഞാൻ മാത്രം അപമാനിക്കപ്പെടും?
മേനകയുടെ കഴിവ് ആ പ്രലോഭനശക്തിയായിരുന്നു. അതിൽ വീണുപോകാൻ മാത്രം ദുർബലനായിരുന്നോ ആ ഋഷിവര്യൻ, വിശ്വാമിത്രൻ?. ഓരോ പെണ്ണിന്റെയും ആയുധമാണ് ഈ പ്രലോഭനശക്തി.. നിങ്ങൾ പുരുഷന്മാർ എത്ര ദുർബലരാണെന്നാ അത് കാട്ടിത്തരുന്നത്.
ശ്രീ തന്നെ പിന്നീട് എഴുതി.. സ്ത്രീയുടെ പ്രലോഭനശക്തിയ്ക്ക് പല രൂപങ്ങൾ ഉണ്ടെന്ന്.. ശാരീരികം, മാനസികം എന്നൊക്കെ.. അതെ ഞങ്ങൾ ശരീരം ഉപയോഗപ്പെടുത്തി നിങ്ങളെ പ്രലോഭിപ്പിക്കും, ഞങ്ങളുടെ മനസ്സും പെരുമാറ്റവും ഞങ്ങളുടെ കേയറിങ്ങും കാട്ടി നിങ്ങളെ കൊതിപ്പിക്കും. അത് ഞങ്ങൾക്ക് ലഭിച്ച കഴിവാണ്.. ഒരു തെറ്റല്ല…
മേനകയും വിശ്വാമിത്രനും അവിടെ തെറ്റായിരുന്നെങ്കിൽ അവിടെ ശകുന്തളയെ പോലൊരു നൈർമല്യം ജനിക്കുമായിരുന്നോ? ഭരതവംശത്തിന്റെ ഉൽപ്പത്തി ആ തെറ്റിൽ നിന്നാണെന്ന് വരില്ലേ? അത് നമ്മുടെ പൂർവ്വീകരിൽ ഊറ്റം കൊള്ളുന്ന ഒരു ജനതയ്ക്ക് സ്വീകര്യമാകുമോ?”
———————————————–
ഇത് പോലെയൊരു മുറിയിലാണ് നമ്മൾ ആദ്യമായി കണ്ടത്. മനു അത് ഓർക്കുന്നുവോ?
സീസണായിരുന്നതിനാൽ ഒബിഡോസിലെ ഹോട്ടലുകളൊന്നും (പൊസോഡകൾ) തന്നെ അവയലബിളായിരുന്നില്ല. അത് കൊണ്ട് ഒബിഡോസിൽ നിന്ന് അൽപ്പം മാറി ക്യദവല് എന്ന സ്ഥലത്ത് ഞങ്ങൾ ഒരു റൂം എടുത്തു.
ചില സ്ഥലങ്ങളിൽ എത്തുമ്പോൾ, അത് ജീവിതത്തിലെ എന്തോ ഒന്ന് നമ്മെ ഓർമ്മപ്പെടുത്താനായി ബോധപൂർവം വിധി നമ്മളെ അവിടെ എത്തിച്ചതാണെന്ന് തോന്നില്ലേ?.. അത് പോലെയാണ് ആ ഹോട്ടല് മുറിയിൽ എത്തിയപ്പോൾ എനിക്ക് തോന്നിയത്..
ആ ചുമരിലെ പെയിന്റിങ്… ആ ക്യാൻഡലിവേർ. ആ പോർച്ചുഗീസ് ആന്റിക്‌സ് മാത്രമായിരുന്നു അതിന് ഒരു അപവാദം….
എക്സാറ്റ്ലി, ആ കാഴ്ച്ച എന്നെ കൊണ്ടുപോയത് ഒരു സംഭവത്തിലേയ്ക്ക് ആയിരുന്നു. അതാണ് മനുവിനോട് ഓർമ്മവരുന്നുണ്ടോ എന്ന് അപ്പോൾ തന്നെ ചോദിച്ചത്.
ഹാ.. അത് തന്നെ.. അന്ന് നീ ആ ഹോട്ടല് റൂമിലേയ്ക്ക് അപ്രതീക്ഷിതമായി കയറി വന്ന സംഭവം. എനിക്ക് അത് വളരെ അപ്രതീക്ഷിതമായിരുന്നു.കേട്ടോ? കാരണം അന്നത്തെ ആ പ്രസംഗം, ‘ഡ്രാമ ആൻഡ് പൊളിറ്റിക്സ്’ എന്ന ചർച്ച.. അത് നടക്കുമ്പോൾ തന്നെ മുൻനിരയിൽ വളരെ excitementഇൽ ഇരുന്നിരുന്ന ആ സ്ലീവ് ലെസ്സ്, ചുവന്ന സാരിയെ ഞാൻ ശ്രദ്ധിച്ചിരുന്നു. അതായിരുന്നു എല്ലാത്തിനും തുടക്കം.
പിന്നീട്, നമ്മൾ കണ്ട് മുട്ടിയ ഓരോ രംഗങ്ങളും ഞാൻ മനസ്സിൽ ആഗ്രഹിച്ചപോലെ നടന്നതായിരുന്നു.
അതെ, നീ പറഞ്ഞത് ശരിയാണ്. സ്ത്രീ ഒരു പ്രലോഭനമാണ്. ഞാൻ സമ്മതിക്കുന്നു. പുരുഷനാണ് കൂട്ടത്തിൽ ദുർബലൻ. അവൻ എപ്പോഴും തന്റെ സ്നേഹത്തിൽ പൊതിഞ്ഞ കാമനകൾ നിറയ്ക്കാൻ ഒരു പാനപാത്രം തേടി നടക്കുന്നു. ഇൻ ഡെസ്‌പറേഷൻ.. ഹാ….
എന്റെ അനുപമയെ വിഷമിപ്പിക്കുമെന്നു അറിഞ്ഞിട്ടും ഞാൻ നിന്റെ സൗഹൃദം തേടിയത് അന്ന് എന്നെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
“മാംസകാമങ്ങളാടിപ്പാടിടും കൂത്തമ്പലമാണുജീവിതം”
മനു, നിന്നെ ഞാൻ ചേർത്ത് പിടിച്ച് ഈ വരികൾ പാടിയപ്പോൾ, അന്ന് നീ ഒന്ന് കുതറി മാറിയെങ്കിൽ…
ശരിയാണ്.. തെറ്റല്ല. ഒരിക്കലും ഒരുകാലത്തും തെറ്റല്ല നമ്മൾ…. ആണിനേയും പെണ്ണിനേയും പരസ്പര പൂരകങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നല്ലേ പറയാറ്. പക്ഷെ, ഒന്ന് കൊണ്ട് മാത്രം മറ്റൊന്ന് പൂർണമാകുവോ? ഒരിക്കലും ഇല്ല.. പൂർണതയ്ക്കായി നമ്മൾ തിരയണം… അത് ഒരിക്കലും കണ്ട് പിടിക്കാനാവില്ല എന്ന് അറിഞ്ഞിട്ടും… അനു എന്നെ പൂർണനാക്കിയിരുന്നില്ല എന്ന് എനിക്ക് മനസ്സിലായത് നിന്നെ കണ്ടപ്പോഴാണ്.. ഒരു പെണ്ണിനും ഒരു പുരുഷനെ പൂർണ്ണനാക്കാൻ കഴിയില്ല.. അത് പോലെ തിരിച്ചും.. അനു പോലും എന്നെ പൂർണമായും മനസ്സിലാക്കിയിരുന്നില്ലെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.
ഞാൻ നിന്റെ കൂടിയായിരുന്നെന്ന് അറിഞ്ഞ അനു അന്ന് പറഞ്ഞ ആ വാക്കുകൾ, ദേ.. ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.
“ഹാവ് യു എവർ തോട്ട് എബൗട് അതേഴ്സ് ഫീലിംഗ്‌സ്? യു ആർ റിയലി എ ഹെഡോണിസ്റ്റ്.”
യെസ്. ഐ ആം എ ഹെഡോണിസ്റ്റ്.
(ഒബിഡോസ് 04 @ http://sreekanthan.in/2021/03/05/obidos_04/ )
ഒരു അഭിപ്രായം ഇടൂ