നല്ല പ്രായത്തിൽ താൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇതേ പ്രായത്തിൽ ഒരു മോളോ, മോനോ ഉണ്ടായിരുന്നെനേ.
ആ മഞ്ഞ സാരിയുടുത്ത് തറയിൽ പാ വിരിച്ചു കിടന്നുറങ്ങുന്ന രാധിക എന്ന ആ പതിനാറ്കാരി മലയാളി പെണ്കുട്ടിയെ നോക്കി അയാൾ ചിന്തിച്ചു.
അവളുടെ മുഖത്തെ ആ നിഷ്കളങ്കത അയാളെ അത്ഭുതപ്പെടുത്തി. ആ കണ്ണുകളിലെ വെളിച്ചം അയാളെ വേറെ ആരോയാക്കി മാറ്റുകയാണെന്ന് ആ രാത്രി അയാൾക്ക് തോന്നി.
അന്നേ ദിവസം അയാളുടെ റൂമിലേയ്ക്ക് അവൾ ഓടികയറി വന്നത് മുതലുള്ള കാര്യങ്ങൾ അയാൾ ഓർത്തു. ഒരുപാട് കരഞ്ഞുകൊണ്ടാണ് ആ കഥ അവൾ പറഞ്ഞു തീർത്തത്.
വീട്ടിൽ അമ്മയും ഒരു അനിയത്തിയും മാത്രം. അച്ഛൻ പണ്ടേ തന്നെ അവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മ കൂലിപ്പണിയെടുത്താണത്രേ അവരെ പോറ്റിയിരുന്നത്. അപ്പോഴാണ് അമ്മയ്ക്ക് മേലാതാവുന്നത്. ആ സമയം, ദൈവദൂതനെപ്പോലെ അമ്മയുടെ അകന്ന ഒരു ബന്ധു വരുന്നു. രാധികയ്ക്ക് ബോംബെയിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ടുവരുന്നു.
ഇവിടെ വന്നപ്പോളാണ് അവൾക്ക് ചതി മനസ്സിലായത്. ഒരു ബാറിലാണ് ജോലി ചെയ്യേണ്ടത്. അതും ബാർ ഡാൻസർ ആയിട്ട്. ഒരുപാട് കുട്ടികൾ അവിടെ നശിപ്പിക്കപ്പെടുന്നെന്നു അവൾ മനസിലാക്കി. ഒരു അവസരം മുതലാക്കി അവൾ അവരിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഏതോ ഒരു സിനിമ കഥ കേൾക്കുന്നപോലെ നിർവികാരനായാണ് അയാൾ ആ കഥ അപ്പോൾ കേട്ടിരുന്നത്.ആ ബാറിന്റെ പേര് കേട്ടപ്പോഴാണ് അയാൾ പച്ചയായ ആ യാഥാർഥ്യത്തിലേയ്ക്ക് ഇറങ്ങി ചെന്നത്. അയാൾ ജോലി നോക്കുന്ന ബാർ ആയിരുന്നത്. അവിടെ ഇതു പോലെ ചെറിയ കുട്ടികളെ കൊണ്ട് വന്ന് എന്തൊക്കെയോ തെറ്റ് നടത്തുന്നുണ്ടെന്നു ആരോ പറയുന്നത് അയാൾ കേട്ടിട്ടുണ്ട്. പക്ഷെ, ഈ ഒരു കാര്യം സ്വന്തം മുന്നിൽ ഇങ്ങനെ ഒരു ചോദ്യചിഹ്നമായി കയറി വരുമെന്ന് അയാൾ കരുതിയിരുന്നില്ല.
അയാൾ ആ ഒരു നിമിഷം ഇവളെ തിരിച്ചേൽപ്പിച്ചാൽ കിട്ടുന്ന പാരിതോഷികത്തെ കുറിച്ചു ചിന്തിച്ചിരുന്നു. അപ്പോൾ ആ വേശ്യയുടെ ശബ്ദം ചെവി പൊതിഞ്ഞ് മുഴങ്ങി.
അവളുടെ ആ നിഷ്കളങ്കമായ മുഖവും അയാളെ ഒരു പ്രാവശ്യം കൂടി അങ്ങനെ ചിന്തിക്കാൻ അനുവദിച്ചില്ല. അവൾക്ക് മാറാനായി ആ മഞ്ഞ സാരി എടുത്തു കൊടുത്തതുപോലും ആ ഒരു തിരിച്ചറിവിന്റെ പുറത്താണ്.
ആ കുഞ്ഞ് സുഖമായി ഉറങ്ങുന്നു. ഒരു അച്ഛന്റെ സംരക്ഷണം ഏറ്റെടുക്കാൻ അയാൾ പ്രാപ്തനാണോ എന്നയാൾ സംശയിക്കുന്നുണ്ടാവും.
വാതിലിൽ ശക്തമായ ഒരു മുട്ട് കേട്ടാണ് അയാൾ ആ ചിന്തകളിൽ നിന്ന് ഉണർന്നത്.
അയ്യോ. ആരാവും?
രാധിക കണ്ണ് തുറന്ന് അയാളെ നോക്കുന്നു. ആ കണ്ണുകളിലെ ഭയമില്ലാതാക്കാനായിട്ട് അയാൾ ഇല്ലാത്ത ഒരു ധൈര്യം അഭിനയിച്ചു നിന്നു.
താക്കോൽ പഴുതിലൂടെ നോക്കിയപ്പോൾ, താൻ ജോലി ചെയുന്ന ബാറിന്റെ മുതലാളിയുടെ ഗുണ്ടകളാണ്.
അവളെ ആ വാതിലിന്റെ മറവിൽ തന്നെ ഒളിപ്പിച്ചു കൊണ്ട് അയാൾ ആ വാതിൽ തുറന്നു.
“ആരെ ശേഖർബാബു, എക് ലട്ക്കി ഭാഗ് കർ യേഹാം ആയാ ഹേ ക്യാ?”
“ബിൽക്കുൽ നഹി. മേരേ കൊ ക്യോമ് പൂച്തെ ഹോ?”
“വോ എക് മലയാളീ ലട്ക്കി ദി. ഇസ്‌ലിയെ.. കഹി തോ ദെഖാ തോ, ഹമേ ജരൂർ ഖബർ ദേനാ.. സമ്ചാ?”
അവളെ ഇവിടെ നിർത്തുന്നത് ഒട്ടും സുരക്ഷിതമല്ല എന്നയാൾ മനസ്സിലാക്കി.
________________________
“അഭൂ, ആപ്കോ ദേഖ്നെ ശേഖർ ഭായ്ജാൻ ആയാ ഹേ..”
ആ നഗരത്തിൽ അയാൾക്ക് ഏറ്റവും പരിചയമുള്ള ഹൗസ് ഓണർ മേംഫിസ് കാക്കയുടെ വാതിൽക്കൽ നിന്ന് മകൾ അസ്ന അവളുടെ അബ്ബായോട് വിളച്ചു പറഞ്ഞു.
92ഇലെ ആ കലാപത്തിൽ നഷ്ടപ്പെട്ട ഒരു ചേട്ടനെയാണ് ഒരു ഭായ് വിളിയിലൂടെ അസ്ന കണ്ടെത്താൻ ശ്രമിക്കുന്നത്. അവളുടെ അബ്ബായുടെയും അമ്മിയുടെയും അയാളോടുള്ള പെരുമാറ്റവും വളരെ സ്നേഹത്തിലായിരുന്നു. നഷ്ടപ്പെട്ട എന്തോ തിരിച്ചു നേടാനുള്ള ശ്രമമാണ് അവരുടെയും ആ സ്നേഹപൂർണമായ പെരുമാറ്റത്തിലും സംസാരത്തിലും കാണാൻ സാധിക്കുന്നതെന്ന് അയാൾക്ക് പലപ്പോഴും തോന്നാറുണ്ട്. അത് കൊണ്ട് തന്നെയാവണം എന്ത് ആവശ്യം വന്നാലും ആദ്യം ഓടി അയാൾ ഈ വാതിൽക്കൽ എത്തി നിൽക്കുന്നത്.
രാധികയുടെ കഥകേട്ടു അസ്നയുടെ അബ്ബാ പതിവില്ലാത്ത ഒരു ഗൗരവവും ഒപ്പം അൽപ്പം ഭയവും കാട്ടി.
“ബേട്ടാ, നീ സൂക്ഷിക്കണം. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. പെട്ടെന്ന് നീ അവളെ നാട്ടിലേയ്ക്ക് അയക്കാനുള്ള ഒരു വഴി കണ്ടുപിടിക്ക്. ഇവിടെ നിർത്തിയാൽ വളരെ അപകടമാ.”
“കാക്കാ, ജോലിചെയ്യുന്ന ബാറിൽ പോയി എന്തേലും കാരണം പറഞ്ഞു ഇന്ന് ലീവ് എടുക്കണം. അല്ലേൽ അവർക്ക് സംശയം തോന്നും. അത് വരെ രാധികയെ ഇവിടെ നിർത്തണം. അത് കഴിഞ്ഞ് ഒരു സുരക്ഷിതമായ സ്ഥലത്തു ഞാൻ എങ്ങനെയെങ്കില്ലും എത്തിച്ചോള്ളാം.”
രാധികയെ ആ വീട്ടിൽ ഏല്പിച്ചിട്ട് അയാൾ ബാറിലേയ്ക്ക് പോയി.അയാൾ തിരിച്ചു വന്നപ്പോൾ അവൾ പോകാനായി തയ്യാറായി ഇരിക്കുകയായിരുന്നു. അവളെ തിരിച്ചറിയാതെ ഇരിക്കാൻ അസ്ന അമ്മിയുടെ ബുർഖ ഇടീപ്പിച്ചു.

അയാൾക്ക് ഇപ്പോൾ വല്ലാത്ത ഒരു ധൈര്യം തോന്നുന്നു. അതേ താൻ ഒരു പെണ്കുട്ടിയെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ പോവുകയാണ്. പെട്ടെന്ന് അയാളുടെ ജീവിതത്തിന് ഒരു അർത്ഥം കൈവന്നതായി അയാൾക്ക് തോന്നി.
അവളുടെ കൈ പിടിച്ചു അയാൾ ആ തെരുവിലേയ്ക്ക് ഇറങ്ങി.
എങ്ങോട്ട് എന്നുള്ള ഒരു ചോദ്യം അയാളുടെ മുന്നിൽ അപ്പോഴും തടസമായി നിൽക്കുന്നുണ്ടായിരുന്നു.
################################
ശ്രീദേവി…
അവളെ അയാൾ മാത്രമേ അങ്ങനെ വിളിക്കാറുണ്ടായിരുന്നുള്ളൂ. കാരണം ആ തെരുവിലെ ലോട്ടസ് ലോഡ്ജിൽ ഓരോ റൂം നമ്പറുകളായിരുന്നു അവരുടെയെല്ലാം ഐഡന്റിറ്റി.
അവളുടെ യഥാർഥ പേര് അയാളോട് വെളിപ്പെടുത്തിയിട്ടില്ല. അത് ചോദിച്ചപ്പോൾ അവൾ അന്ന് പറഞ്ഞത് എന്താണെന്ന് അറിയുമോ?
തന്റെ പഴയ ജീവിതം ആ പേരിനൊപ്പം താൻ കുഴിച്ചിട്ടെന്ന്.. നമ്പർ 11 ന്ന് വിളിക്കുമ്പോൾ മാത്രമേ ഇപ്പോൾ വിളി കേൾക്കാനാവുന്നുള്ളൂ എന്ന്..
കൂടുതൽ കണ്ട് തുടങ്ങിയപ്പോളാണ് അവളുടെ പേര് കണ്ടുപിടിക്കാൻ അവൾ ഒരു ക്ലൂ അയാൾക്ക് കൊടുത്തത്. ഒരു കടങ്കഥ ആയിരുന്നത്.
“രാത്ത് കെ നാം ഹേ മേരേ..രാത്ത് ഭർ തും മുച്മേം ഫസി രഹാ ഹും..അന്ധേരി കി ചമൻ ലഗാ ഹും മുച്മേം.”
അയാൾക്ക് അതൊന്നും മനസ്സിലായതേയില്ല. അയാൾ അവളെ ശ്രീദേവി എന്ന് വിളിക്കാൻ തീരുമാനിച്ചു.
നീലവാന ചോലയിൽ നീന്തി വന്ന ചന്ദ്രികേ…
ഈ പാട്ടിലെ നായികയായാണ് അവളെ കാണുമ്പോൾ അയാൾക്ക് തോന്നാര്. അതു കൊണ്ടാണ് കഴിഞ്ഞ ദിവസം കുഞ്ഞുപൂക്കളുടെ ഡിസൈനുള്ള ചുവന്ന കരയുള്ള ഒരു വെള്ള സാരി അവൾക്ക് വാങ്ങി കൊടുത്തത്.
അന്നയാൾ അവളെ മതിവരുവോളം വിളിച്ചു. ദേവി.. എന്റെ ശ്രീദേവി.
സ്ഥിരം വരുന്ന കസ്റ്റമേഴ്സ് ഇങ്ങനെ എന്തേലും പേരിട്ട് വിളിക്കാറുണ്ടെന്നു അവൾ പറഞ്ഞപ്പോൾ, ഹും.. താൻ വിളിക്കുന്ന പേരിന്റെ അത്രേം വേറെ പേരൊന്നും വരില്ലെന്ന് പറഞ്ഞു അയാൾ അഹങ്കരിച്ചിരുന്നു.
അയാൾ ശ്രീദേവിയെ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവളെ കുറിച്ചു അയാൾക്ക് ഒന്നുമറിയിലെങ്കിൽ കൂടി…
പല ദിവസങ്ങളിലും അയാൾ അവളോട് വിവാഹാഭ്യർത്ഥന നടത്തിയാണ് അവിടുത്തെ രംഗം അവസാനിപ്പിക്കുന്നത്. എന്നും അവൾ അത് നിർദാക്ഷിണ്യം നിരസിക്കും. പിന്നെ അയാളുടെ തെറി വിളികളോടെയാണ് അതിന് തിരശീല വീഴുന്നത്.
#############################
രാധികയെയും കൂട്ടി അയാൾ ആ തെരുവിലൂടെ മുന്നോട്ട് നടന്നു.
ആ തെരുവിന്റെ വീഥികൾ സൂര്യന്റെ ചൂടെറ്റ് പഴുത്ത് ചുവന്ന് ഇരിക്കുകയായിരുന്നു. ആ ചൂട് തന്റെ തേഞ്ഞു തീരാറായ ചെരിപ്പിലൂടെ അരിച്ച് കയറുന്നതായി അയാൾക്ക് തോന്ന.
അടുത്ത ഭാഗം വായിക്കൂ…
ചുവന്ന നഗരം III @
ഒരു അഭിപ്രായം ഇടൂ