ചുവന്ന നഗരം

“ഞാൻ നിന്നെ കല്യാണം കഴിക്കാം.”

“ആരേ ജി, സബ് ഇസ് തരഹ് ഹമേശാ മീട്ടി ബാതേം ബോല്ത്തെ ജാത്തെ ഹേ. പിന്നെയീ വെള്ളത്തിന്റെ കെട്ടൊക്കെ പോകുമ്പോഴുണ്ടല്ലോ, അതെല്ലാം അങ് മറക്കും. അതങ്ങനാ ഈ ആണുങ്ങള്. വോ ബാത് ചോഡോ ജി.”

“മേരീ ജാൻ, അങ്ങനെയുള്ള ഒരാളാണെന്ന് എന്നെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ? നോക്ക്.. ഇങ്ങോട്ട് ഒന്ന് നോക്ക്”

നോട്ടുകൾ എണ്ണി ആ ബ്ലൗസ്സിനുള്ളിൽ വെയ്ക്കുന്നതിനിടയിൽ, വായിലെ മുറുക്കാൻ പനട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“സമ്ചോ ജി, എന്റെ മുന്നിൽ ഒരു നിഴൽ രൂപം മാത്രമാണ് നിങ്ങളെല്ലാവരും. ഓരോരോ ഭാരമുള്ള നിഴൽ രൂപങ്ങള്.”

അവളുടെ ആ മറുപടിയിൽ അയാൾ വേദനിച്ചു. അയാൾ ദുഃഖം അഭിനയിച്ചു പറഞ്ഞു.

“എന്നോട് അങ്ങനെ പറയരുത്. പ്ലീസ്..”

“ജീക്ക് ഇവിടുള്ള പെണ്ണുങ്ങളുടെ കഷ്ടതകൾ വല്ലതും അറിയുമോ? ഒരു സ്ത്രീയെ മനസ്സിലാക്കാനും ബഹുമാനിക്കാനും ആദ്യം പഠിക്ക്. എനിക്ക് ഇങ്ങനെയൊന്നും ഇഷ്ടമല്ലെന്ന് ആദ്യമേ പറഞ്ഞേക്കാം. കേട്ടോ? ”

അവളുടെ ആ ധാർഷ്ട്യം അയാളെ ചൊടിപ്പിച്ചു. ഒരു വേശ്യയുടെ മുന്നിൽ താൻ ഒരുപാടങ് താഴ്ന്ന് പോകുന്നതായി അയാൾക്ക് തോന്നി. പൊടുന്നനെ അയാൾ മറ്റൊരാളായി മാറി.

“*** മോളെ, എന്തു *** നിനക്ക് ഉള്ളത്. അവൾടെ ഒരു…. ”

ഒരു വേശ്യപോലും അയാളെ ഒഴിവാക്കുകയാണെല്ലോ എന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ കൂടുതൽ തകർന്ന് ഇല്ലാതായി. അവളെ തെറി വിളിച്ച് കൊണ്ടാണ് ആ അധഃപതനം അയാൾ മറയ്ക്കാൻ ശ്രമിച്ചത്.

ആടിയാടി ആ പടികളിലൂടെ അയാൾ ആ തെരുവിലേക്ക് ഇറങ്ങി. ആ രാത്രിയുടെ കപടത, ചുവപ്പ് പുതച്ച് ഇപ്പോഴും ആ വീഥികളിൽ മുഴുവൻ അഴിഞ്ഞാടുകയായിരുന്നു.

അയാൾ താമസിക്കുന്ന തെരുവിലേയ്ക്ക് അവിടെ നിന്ന് കുറച്ചു ദൂരം നടക്കാൻ ഉണ്ട്. വഴി നീളെ ഇരുവശത്തും വർണ്ണ വിളക്കുകൾ അയാളെ മാടിമാടി വിളിക്കുന്നു.

ആ ** മോൾക്ക് എന്ത് റേറ്റാ! *** ഒരാഴ്ച്ചത്തെ സമ്പാദ്യം മുഴുവൻ ഊറ്റി. അല്ലെങ്കിൽ അവിടെ ഉണ്ടായ വിഷമം തീർക്കാൻ രണ്ടാമത് എവിടെയെങ്കില്ലും കയറാമായിരുന്നു.

തന്റെ എന്നോ നഷ്ടപ്പെട്ട ജീവിതം, തിരിച്ചു പിടിക്കാമെന്ന മോഹം അയാളിൽ ഇപ്പോളില്ല. അയാൾ ഒരു റബര് പന്ത് പോലെ തെറ്റുകളിൽ നിന്ന് വീണ്ടും തെറ്റുകളിലേയ്ക്ക് തന്നെ കുത്തി അടിയുകയാണ്.

“സറാ, ആവോ ജി”

ഒരുവൾ അയാളെ അകത്തോട്ട് ക്ഷണിച്ചു. അയാൾക്ക് ചെല്ലണം എന്നുണ്ടായിരുന്നു. തന്റെ അമ്മിണിക്കുട്ടിയ്ക്ക് കൊടുക്കാൻ വാങ്ങിവച്ചിരുന്ന ആ മഞ്ഞ സാരിയാണോ അവൾ ഉടുത്തിരിക്കുന്നത്? ആ ചുണ്ടുകളിലെ ചുവപ്പ് അയാളെ മത്തു പിടിപ്പിക്കുന്നു. അവളുടെ ആ അരക്കെട്ട് ഒന്ന് തൊടാൻ അയാൾ ആഗ്രഹിച്ചു പോയി. അയാൾ അവളുടെ പാദങ്ങളുടെ അടുത്തേയ്ക്ക് വേച്ചുവേച്ചു ചെന്നു.

“മേരെ പാസ്സ് പൈസാ കമി ഹേയ്. കൽ മേ ജരൂർ ദുഗും.”

അത് പറഞ്ഞ് അയാൾ അവളുടെ സാരിയുടെ കുത്തിന് പിടിച്ചു.

“ചോട്.. ബദ്മാഷ്.. നികലോ യേഹാം സേ..”

കൈ തട്ടി മാറ്റി കൊണ്ട് അവൾ അയാളെ ആട്ടി ഇറക്കി.

ഒന്നും തിരിച്ചു പറയാതെ – അല്ല, ഒന്നും തിരിച്ചു പറയാൻ കഴിയാതെ – അയാൾ അവിടെ നിന്നും ഇറങ്ങി.

അയാളുടെ ചെവിയിൽ ആ ശബ്ദം മുഴങ്ങി.

“ഒരു സ്ത്രീയെ മനസ്സിലാക്കാനും ബഹുമാനിക്കാനും ആദ്യം പഠിക്ക്.”

ഒരു ചീവീടിന്റെ ശബ്ദം പോലെ അത് അയാളുടെ ചെവിയിൽ ആർത്തിരമ്പി.

അയാൾ ആ തെരുകളിലൂടെ നടന്നു. അറ്റമില്ലാത്ത എന്തോ ഒന്ന് തുടങ്ങി വച്ചത് പോലെ അയാൾക്ക് തോന്നി. നടന്നിട്ട് ഒരിടത്തും എത്തുന്നില്ല. മഴ പെയ്ത് തോർന്നിരുന്നു. ഹാ..അവിടെ ഇവിടെ ചെളികുഴികൾ കാണുന്നുണ്ട്.

അയാളുടെ ജീവിതവും ഇതുപോലുള്ള ചെളികുഴികൾ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. അയാൾ ഓർക്കുന്നു… പണ്ടത് ഒരു തെളിഞ്ഞ ജലാശയം പോലെ ആയിരുന്നു. മനോഹരമായ ഒരു ഗ്രാമവും ആ അമ്പലക്കുളവും അമ്മയും പിന്നെ തന്റേതെന്ന് എന്നും കരുതിയിരുന്ന അമ്മിണിക്കുട്ടിയും. ഹാ.. എല്ലാം പോയി.

ഈ ബോംബെയിൽ വന്നാൽ എല്ലാം നേടാം എന്ന് ആരോ തെറ്റിദ്ധരിപ്പിച്ചാണ് അയാൾ അന്ന് വണ്ടി കയറിയത്. ഹാ.. കുറച്ചൊക്കെ സാധിച്ചു. പെങ്ങമാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയെ കഴിയുന്നത്ര ചികിത്സിച്ചു. പക്ഷെ, അയാൾ അതിനിടയിൽ ജീവിക്കാൻ മറന്നു. അമ്മിണിക്കുട്ടി നഷ്ടപ്പെട്ടതാണ് അയാൾക്ക് ഒരു ജീവിതം ഇല്ലാതാക്കിയത്.

ബോംബെയിൽ നിന്ന് അന്ന് ലീവിന് ചെന്നപ്പോൾ കണ്ടത് പണ്ടത്തെ അയാളുടെ ആ നിഷ്കളങ്കയായ അമ്മിണികുട്ടിയെ ആയിരുന്നില്ല.

“ശേഖരേട്ടന് എന്നെക്കാൾ നല്ല പെണ്കുട്ടിയെ കിട്ടുമല്ലോ. അച്ഛനും അമ്മയുമൊക്കെ പറഞ്ഞത് കേട്ട് ജീവിക്കുന്നതാണ് എന്നെ പോലെ, ഏട്ടൻ വിളിക്കാറുള്ളത് പോലെയുള്ള, ഈ പൊട്ടിക്കാളി പെണ്ണിന് പറ്റിയത്. എന്നെ ഓർത്ത് ഏട്ടൻ ഒരിക്കലും വിഷമിക്കരുത്.”

അവൾ അന്ന് ഒരുപാട് കരഞ്ഞു. അയാളുടെ മുന്നിൽ. വളരെ വേദനയോടെയാണ് അവൾ ആ വേലിക്കൽ നിന്ന് ഓടി മറഞ്ഞത്. ഇന്നലെ കഴിഞ്ഞപ്പോലെ ആ രംഗം ഇന്നും അയാൾ ഓർക്കുന്നു.

ശോ.. ആ ശബ്ദം ഇപ്പോഴും.. അലട്ടുന്നു. ആ വേശ്യയുടെ ശബ്ദം.

“ഒരു സ്ത്രീയെ മനസ്സിലാക്കാനും ബഹുമാനിക്കാനും ആദ്യം പഠിക്ക്.”

നടന്ന് നടന്ന് അയാൾ തന്റെ റൂമുള്ള തെരുവിൽ എത്തി. ഭാഗ്യം മഴ അത്ര ശക്തമായി പെയ്തിട്ടില്ല. അല്ലെങ്കിൽ അയാളുടെ ആ മുറി മുഴുവൻ വെള്ളം കയറിയെനേ.

ബോംബെയിൽ വന്ന സമയം താഴെ ഹൗസ്സ് ഓണറും മേളിൽ വാടകയ്ക്കുമായിരുന്നു. പിന്നെ അന്ധേരി വെസ്റ്റിൽ ഒരു ഷോപ്പിംഗ് മാൾ ഉയർന്നപ്പോഴാണ് ഇവിടുത്തെ തെരുവുകളിൽ മഴ പെയ്യുമ്പോൾ വെള്ളം കയറാൻ തുടങ്ങിയത്. ആ സമയത്തു തന്നെയാണ് അയാൾക്ക് ആ ടെക്സ്റ്റൈൽ കമ്പനിയിലെ ജോലി നഷ്ടമായതും. ഇപ്പോൾ വർക്ക് ചെയുന്ന ബാറിൽ ജോലി ലഭിക്കാൻ പിന്നെയും മൂന്നാലു മാസം വേണ്ടി വന്നു. അന്ന് ഹൗസ് ഓണർ കാണിച്ച ആ അനുകമ്പയ്ക്ക് പകരമായിയാണ്, താഴേയ്ക്ക് താമസം മാറാമോയെന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ അന്ന് മാറി കൊടുത്തത്. പക്ഷെ, ഇപ്പോൾ അത് വേണമായിരുന്നോയെന്ന് അയാൾക്ക് പലപ്പോഴും തോന്നിപ്പോകാറുണ്ട്.

അടുത്ത മാസം ജോലിയിൽ ശമ്പളം കൂട്ടികിട്ടുമെന്നു കേൾക്കുന്നുണ്ട്. എന്നാലും ഈ മുറി മാറിയാൽ, ചിലവ് കൂടുകയേ ഉള്ളൂ. ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള ചുവന്ന നഗരത്തിലെ ഈ ‘കലാപ’ പരിപാടി നിർത്തേണ്ടി വരും. അത് ഉടനെയൊന്നും അയാൾക്ക് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല.

അയാൾ ഭിത്തിയുടെ വിടവിൽ ഒളിപ്പിച്ചിരിക്കുന്ന താക്കോൽ എടുത്ത് വാതിൽ തുറന്നു.

×+=\+×÷

ങേ! ആരോ അങ്ങോട്ട് ഓടി വരുന്ന ഒരു ശബ്ദം.

അയാൾ തെരുവിന്റെ അങ്ങേ അറ്റത്തെ ഇരുട്ടിലേക്ക് നോക്കി. ഒരു പെണ്കുട്ടിയുടെ രൂപം തെളിഞ്ഞു വരുന്നു. ആ തെരുവിൽ മറ്റാരും ഇല്ല. അയാളെ കണ്ടെന്നോളം അയാളുടെ നേരെയാണ് അവൾ ഓടി വരുന്നത്. ചെളിവെള്ളത്തിൽ അവളുടെ ദേഹമാകെ നനഞ്ഞിരിക്കുന്നു. അവൾ അയാളുടെ മുന്നിലെത്തി. ആ ഇരുട്ടിനെ ചൂണ്ടി കാട്ടി അവൾ നിലവിളിച്ചു.

“എന്നെ രക്ഷക്കണേ, രക്ഷിക്കണേ, അവരെന്നെ കൊല്ലും..ദയകാട്ടണെ.”

ആ നിമിഷം, തന്റെ തലയിൽ നിന്ന് എന്തോ ഇറങ്ങി പോകുന്നതായി അയാൾക്ക് തോന്നി.

അയാൾ പാതി തുറന്ന് വച്ചിരുന്ന വാതിൽ തള്ളി തുറന്ന് ആ കുട്ടി റൂമിനകത്തേക്ക് ഓടി കയറി.

അയാൾ എന്തെങ്കിലും മനസ്സിലാക്കുന്നതിന് മുൻപേ…


അടുത്ത ഭാഗം വായിക്കൂ…

ചുവന്ന നഗരം II ..@..

http://sreekanthan.in/2020/11/27/chuvanna_nagaram_ii/

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑