മഴത്തുള്ളികൾ oo10

“അമ്മേ ദേ, ഈ ചെറുക്കൻ ഫ്രിഡ്‌ജിന്ന് വെള്ളമെടുത്ത് കുടിക്കാൻ പോണൂ.”

വീട്ടിൽ പുതിയതായി വാങ്ങിയ ആ ഫ്രിഡ്ജിന്റെ ഡോറിൽ വെറുതെ ഒന്ന് പിടിച്ചു നിന്നതാണ് നമ്മുടെ കഥാനായകൻ. അപ്പോഴാണ് അവന്റെ ചേച്ചി അമ്മയോടിങ്ങനെ വിളിച്ച് പറഞ്ഞത്.

മഞ്ജുഷയുടെ രോഗവിവരം അറിയാനായി, അന്നേ ദിവസം തന്നെ രാത്രി, ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പ്രണവിന്റെ ചേച്ചി.

ഓഹോ.. ചേച്ചി അപ്പോഴേക്ക് ഫോൺ വെച്ചോ? അവർ തമ്മിലുള്ള സംസാരത്തിൽ, തന്റെ കാര്യം വല്ലോം പറയുന്നുണ്ടോയെന്ന് അറിയാനായി ‘അവിടേംയിവിടേംമൊക്കെയായി രാകി പറന്ന്’ നടക്കുകയായിരുന്നു അവൻ.

“ചുമ്മാതാമ്മേ…”

ഫ്രിഡ്ജിന്ന് കൈയെടുത്തു കൊണ്ട് പ്രണവ് വിളിച്ച് പറഞ്ഞു.

ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിച്ചാൽ ആ അനിയനും ചേച്ചിയ്ക്കും തൊണ്ട വേദന വരും. അത് കൊണ്ടാണ്, അവരുടെ അമ്മ അതിന് സമ്മതിക്കാത്തത്.

ഇന്നവൻ പക്ഷെ, എന്നത്തേയും പോലെ കട്ടു കുടിക്കാൻ വന്നതായിരുന്നില്ല. പക്ഷെ, എന്തായാലും അതിന്റെ പേരിൽ അവന് വഴക്ക് കേൾക്കേണ്ടി വന്നു.

ഹോ…ചേച്ചി…🙄

ആ ഉണ്ടക്കണ്ണുകൾ മിഴിച്ച്, ചേച്ചിയെ അവൻ ദേഷ്യത്തോടെ നോക്കി.

“ടാ ചെറുക്കാ, നിന്നെ പോലെ ഒരു ഉണ്ടക്കണ്ണനെ, വൈകിട്ട് വീടിന് അടുത്ത് അവൾ കണ്ടെന്ന്???”

“😬”


വൈകിട്ട് 5.30 യുടെ ബസിൽ ഇരിക്കുമ്പോൾ പ്രണവിന്റെ മനസ്സ്, ആ ദിവസത്തിന്റെ തുടക്കം മുതൽ സംഭവിച്ച കാര്യങ്ങളിലൂടെ ഒഴുകി നടക്കുകയായിരുന്നു. രാവിലെ അവര് കയറിയ കടുക്കറ ബസ് പഞ്ചറായത് മുതൽ ഇങ്ങോട്ട്… മാനസ അപ്രത്യക്ഷമായത് വരെ….

മാനസയുടെ തിരോധാനം എന്നിനി പറയട്ടെ? അങ്ങനെ പറയുമ്പോൾ അല്ലെ ഒരു ഗുമ്മ്.

കണ്ണടയ്ക്കുമ്പോൾ ചെവിയിൽ അവളുടെ ആ ശബ്ദം മാത്രം. അവസാനമായി എന്തായിരുന്നു അവൾ പറഞ്ഞത്? അവൻ ഓർക്കാൻ ശ്രമിച്ചു.

അതെ..ഹാ.. ഗുലാബ് ജാമുന്റെ കാര്യം.. ആ ശബ്ദത്തിന് എന്ത് മധുരമാണ് തോന്നുന്നതെന്നും അവൻ തിരിച്ചറിഞ്ഞു.

നാളെ മാനസയെ കാണുമ്പോൾ ആ ശബ്ദത്തിൽ ഇഷ്ടപ്പെട്ട ഒരു പാട്ട് പാടിക്കണം. എന്ത് പാട്ട് വേണം? പ്രണവ് ബസിലിരുന്ന് ആലോചിച്ചു.

ഒരു സിനിമപ്പാട്ട് അവന്റെ ഓർമ്മയിൽ വന്നു.

“🎶മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ,

ഉള്ളിന്റെയുള്ളിൽ തിരയുന്നതെന്തേ..🎶”

മാനസ ആ പാട്ട് പാടുന്ന രംഗം മനസ്സിൽ കണ്ടപ്പോൾ അവനൊന്ന് ‘കുളിർന്നു’.😉

പക്ഷെ……………..

എന്നാലും എവിടെയ്ക്കായിരിക്കും പെട്ടെന്നവൾ പറയാതെ പോയത്. ശോ.. അവളുടെ വീട് അറിയാരുന്നേൽ, പോയൊന്ന് അന്വേഷിക്കാമായിരുന്നു. അവൻ ചിന്തിച്ചു.

അവളുടെ വീട് ആര്യനാട് ജംഗ്ഷനിൽ നിന്ന് പൂവച്ചൽ പോകുന്ന വഴിയാണെന്നേ അവന് അറിയത്തുണ്ടായിരുന്നുള്ളൂ. കാരണം ആ വഴിയെയാണ് രാവിലെ അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്ന് വരുന്നത്. അവൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചു കൊണ്ടിരുന്നു.

ആറ് മണിയാകാറായപ്പോഴാണ് ബസ് ആര്യനാട് ജംഗ്ഷനിൽ എത്തിയത്. ഒറ്റവണ്ടി കിട്ടിയില്ലെങ്കിൽ, ഒരു കിലോമീറ്ററോളം അവിടെ നിന്ന് അവൻ ഇപ്പോൾ താമസിക്കുന്ന വീട്ടിലേയ്ക്ക് നടക്കാനുണ്ട്.

പ്രണവ് ആലോചിച്ചു. എന്തായാലും താമസിച്ചു പോയി. അതിന് ഒരു കള്ളം അമ്മയോട് പറയണം. അപ്പോൾ പൂവച്ചൽ വഴി കുറച്ചു നടന്നു നോക്കിയാല്ലോ? അവളെ കണ്ടാലോ? മനസ്സിൽ ശക്തമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈയിടെയായി അവന്റെ ജീവിതത്തിൽ സംഭവിക്കാറുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് അവൻ അറിയാത്ത ആ വഴിയിലൂടെ നടക്കാൻ തുടങ്ങിയത്.

അവൻ നടന്ന് ചെന്നത് ഒരു തനി നാട്ടിൻ പുറത്തേക്കുള്ള വഴിയിലേക്കാണ്. സമയം ആറ് ആയതെയുള്ളൂ. എന്നിട്ടും അധികമാൾക്കാരെ വഴിയിലെങ്ങും കാണുന്നില്ല.

കാണുന്നവരോക്കെ പ്രണവിനെ ‘ഈ പയ്യൻ ആരെടാ?’ എന്ന മട്ടിൽ നോക്കുന്നു.

ഒരു നീണ്ട് നിവർന്ന് കിടക്കുന്ന ഒരു വഴിയിൽ അവൻ എത്തി.

വഴിയ്ക്ക് ഇരുവശവുമായി കിടക്കുന്ന വയലുകളിൽ കതിരുകൾ കാറ്റിന്റെ താളത്തിനൊത്ത് നൃത്തം വയ്ക്കുന്നു. ആ കാറ്റ് എല്ലാ കതിരുകളുടെയും ചെവിയിലെന്തോ സ്വകാര്യം പറയുന്നുണ്ടെന്നു അവന് തോന്നി.

ശീ…ശീ…ശീ…

അത് കേട്ടിട്ടെന്നോളം അവ ആർത്തു ചിരിക്കുന്നു. പ്രണവിന്റെ കാര്യം പറത്താണോ ചിരിക്കുന്നത്?

ആഹാ.. അതിലെന്താ ഇത്ര ചിരിക്കാൻ?

തന്റെ ഒരു സുഹൃത്ത്, ഹാ..പോട്ടെ സമ്മതിച്ചേക്കാം, താൻ ഇഷ്ടപ്പെടുന്ന ഒരു പെണ്കുട്ടി. പെട്ടെന്ന് കാണാതാവുന്നു. ഒരു ദുരൂഹ സാഹചര്യത്തിൽ… അപ്പോൾ അവൾ വീട്ടിൽ എത്തിയോന്നേലും അന്വേഷിക്കാൻ താൻ ബാധ്യസ്ഥനല്ലേ? അവൻ ചിന്തിച്ചു.

അവൻ നടന്ന് ഒരു പെട്ടിക്കടയുടെ മുന്നിലെത്തി. വേറെ ആരുമില്ല. കടക്കാരൻ മാത്രം. പുള്ളിയെ കണ്ടപ്പോൾ നാട്ടിൽ പരിചയമുള്ള ആരെയോ പോലെ തോന്നി. അതെ, പുള്ളിയോട് തന്നെ കാര്യം തിരക്കാം. അവൻ ഉറപ്പിച്ചു. എന്തേലും സാധനം വാങ്ങുന്ന രീതിയിൽ ചെന്ന്, നൈസ് ആയിട്ട് ആവശ്യം സാധിച്ചെടുക്കാൻ അവൻ തീരുമാനിച്ചു.

അവൻ കടക്കാരനോട് ചോദിച്ചു.

“ചേട്ടാ, പോഞ്ചിവെള്ളം ഉണ്ടോ?.”

അഞ്ച് രൂപയാണ് ചന്ദ്രൻ ചേട്ടന്റെ കടയിൽ ഇതിന്.. എന്നാൽ ഈ പുള്ളി ആറ് രൂപയാണ് വിലയായി പറഞ്ഞത്. ബാക്കി ഒരു 2രൂപ തുട്ട് മാത്രം കൈയിൽ. ആര്യനാട് ജംഗ്ഷനിൽ ബസ് ഇറങ്ങിയപ്പോൾ വാങ്ങിച്ച ആ കോഫി ബൈറ്റ്സിനെ പറ്റി പറയാൻ വിട്ടുപോയി. കേട്ടോ.

മാനസയെ എങ്ങാനും കണ്ടാൽ കൊടുക്കാനായി എന്തേലും കൈയിൽ വേണ്ടേ? അതിനാണ് കോഫീ ബൈറ്റ്സ് 😋.

ആ സമ്മാനം മാനസയ്ക്ക് കൊടുക്കാനുള്ള ഓർമ്മയിൽ, ഉള്ളിൽ ഇല്ലാത്ത ഒരു ധൈര്യം സംഭരിച്ച് അവൻ കടക്കാരൻ ചേട്ടനോട് ചോദിച്ചു.

“ചേട്ടാ.. ഈ സുകുമാരൻ എന്ന് പറയുന്ന ആളുടെ വീട്..??”

കടക്കാരന്റെ മറുപടി അവനെ കൂടുതൽ സംശയത്തിലാക്കി.

“മെമ്പർ സുകുമാരൻ ആണോ.. അതോ നമ്മടെ ആക്കുളം സുകുമാരൻ ചേട്ടനാണോ..? ”

അതൊന്നും അവൻ അറിയില്ലെന്നേ. ആകെ അറിയാവുന്നത്, അവന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ ആണെന്ന് മാത്രമാണ്. പക്ഷെ, അത് അങ്ങനെ നേരിട്ട് ചോദിക്കാൻ അവന് എന്തോ മടിയാണ്.

കടയുടെ മുന്നിൽ നിന്ന് അവൻ പമ്മുന്നത് കണ്ട് കടക്കാരൻ തുടർന്ന് ചോദിച്ചു.

“എന്തെരാ കാര്യം?”

ആ നിമിഷം ഒന്ന് അപ്രത്യക്ഷമാകാൻ അവൻ ആഗ്രഹിച്ചു.

അയ്യോ.. പെട്ടു. ഇനി എന്തായാലും വന്ന കാര്യം പറയാതെ രക്ഷയില്ല. പുള്ളി വളരെ സംശയത്തോടെ അവനെ നോക്കുന്നുമുണ്ട്.

ഭാഗ്യത്തിന്, ഒരു ഓട്ടോ അപ്പോൾ എവിടുന്നോ അങ്ങോട്ട് വന്നു. അവൻ അതിന് കൈ കാണിച്ച് പെട്ടെന്ന് തന്നെ അതിൽ ചാടി കയറി.

“ചേട്ടാ, അമ്പലമുക്ക്..”

ഹോ..അവിടുന്ന് എന്തായാലും രക്ഷപ്പെട്ടു.

(അമ്പലമുക്ക് എന്ന് അവൻ താമസിക്കുന്ന വീട് ഇരിക്കുന്ന സ്ഥലത്തിന് പേരു വന്നത് എന്തുകൊണ്ടെന്ന് അവന് ഇതുവരെ മനസ്സിലായിട്ടില്ല. കാരണം, അവിടെ അമ്പലം ഒന്നുമില്ല. അതാണ്. ആ.. അത് പോട്ടെ..)

പക്ഷെ, ഈ ഓട്ടോക്കാരൻ കണ്ണാടിയിലൂടെ അവനെ തുറിച്ചു നോക്കുന്നുണ്ട്. പുള്ളിക്കാരന് അവനെ പരിചയമുണ്ടാകുമോ? ആര്യനാട് ഓടുന്ന ഓട്ടോക്കാർക്കെല്ലാം അവനേം ചേച്ചിയേം അവരുടെ അച്ഛന്റെ പേരിൽ അറിയാവുന്നതാണ്. രാവിലെ കടുക്കറ ബസ് ഇല്ലാത്തപ്പോൾ, അവർ ഓട്ടോയിലാണ് പലപ്പോഴും ആര്യനാട് ജംഗ്ഷൻ എത്താറുള്ളത്. ഇങ്ങേരെ ആ കൂട്ടത്തിലൊന്നും അവൻ കണ്ടിട്ടില്ല. എന്തായാലും, പ്രതീക്ഷിച്ച പോലെ ഒരു ചോദ്യം പുള്ളിയിൽ നിന്ന് വന്നു. പക്ഷെ , അത് പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു.

“അപ്പി, വെള്ളനാടാണോ പഠിക്കുന്നെ. മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലലോ?”

😖😬

“അതോ.. ഒരു ഫ്രണ്ടിന്റെ വീട്ടിൽ വന്നതാ…”

തൽക്കാലം രക്ഷപെടാനായി, അതിന്റെ ഭവിഷ്യത്തൊന്നും ആലോചിക്കാതെ അവൻ വളരെ പെട്ടെന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചു.

പക്ഷെ , ആ ഓട്ടോക്കാരൻ വിടുന്ന ലക്ഷണമില്ലായിരുന്നു.

“എന്റെ മക്കളും അവിടെയാ പഠിക്കുന്നേ. അവിടെ പഠിക്കുന്നവർ ഈ ഭാഗത്ത് വേറെ ആരും ഇല്ലാലോ?”

അടിപൊളി..

അപ്പോഴാണ് ആ ഓട്ടോയുടെ പുറക് ഭാഗത്തെ ഒരു എഴുത്ത് അവന് ‘തിരിഞ്ഞത്’.

കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങുന്നു എന്ന് അവന് മനസ്സിലായി.

“അതോ… എന്റെ കൂടെ പഠിക്കുന്നതല്ല.. വേറെ രീതിയിലുള്ള പരിചയമാ..”

ഭാഗ്യത്തിന് മാനസയുടെ അച്ഛൻ കൂടുതൽ ഒന്നും ചോദിച്ചില്ല. (ഇത് അവളുടെ അച്ഛൻ തന്നെയാണോ? 😟)

ഇനിയിപ്പോൾ വീട്ടിൽ ചെന്ന് ഇറങ്ങിയാൽ എന്തായാലും പിടിക്കപ്പെടും. മാനസയുടെ അച്ഛൻ അവനെ അപ്പോൾ മനസ്സിലാക്കും. അവന്റെ കാര്യം പറഞ്ഞിലേലും, അവന്റെ ചേച്ചീടെ കാര്യമെങ്കിലും അവർ വീട്ടിൽ പറഞ്ഞിട്ടിട്ടുണ്ടാകും. അപ്പോൾ എന്തായാലും താമസിക്കുന്ന വീടൊക്കെ അറിയാമായിരിക്കും. അച്ഛന്റെ പേരിലേലും അവൻ താമസിക്കുന്ന വീട് തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്.

അവന് എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിച്ചു.

ആര്യനാട് ജംഗ്ഷൻ ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതാവും സേഫെന്ന് അവന് തോന്നി. അതെ.. അതു തന്നെ..

ഓട്ടോ ജംഗ്ഷൻ എത്തിയപ്പോൾ അവൻ അവിടെ നിർത്താൻ പറഞ്ഞു.

അവൻ ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. പോക്കറ്റ് തപ്പി…

ഗര്…ഗര്….. ഓഹ് സീൻ കോണ്ട്രാ…

വലത്തെ ഉള്ളം കൈയിലിരുന്ന് കൊണ്ട്, ആ രണ്ട് രൂപ തുട്ട് അവനെ കൊഞ്ഞനം കാട്ടി.

(തുടരും..)


ഭാഗം – 11 വായിക്കൂ @..

http://sreekanthan.in/2020/11/06/mazhathullikal_011/

11 thoughts on “മഴത്തുള്ളികൾ oo10

Add yours

  1. ആദ്യ 4 ഭാഗങ്ങൾ കുറച്ചു സ്ലോ പേസിൽ ആയിരുന്നെങ്കിലും പാതി പിന്നിട്ടതും വായനക്ക് സ്പീഡ് വെച്ചു നല്ല കഥ ! ബാക്കി ഭാഗത്തിനായി (ഓട്ടോ സുകുമാരൻ ചേട്ടന്റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപെടും ) എന്നറിയാൻ കാത്തിരിക്കുന്നു !

    Liked by 1 person

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑