അനന്തം അജ്ഞാതം 5 : മല്ലു ഗ്യാങ്

മാത്തുവിന് 3 മാസക്കാലം താമസിക്കാനുള്ള സൗകര്യം ഒരുക്കിയത് അവൻ ട്രെയിനിങ്ങിന് വന്ന ആ കമ്പനി തന്നെയായിരുന്നു . തിരുവനന്തപുരത്തെ മേനംകുളം, കഠിനംകുളം എന്നീ സ്ഥലങ്ങളുടെ ഇടയിലുള്ള ഒരു സ്ഥലത്തെ കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ അപാർട്മെന്റ്സിൽ.

മാത്തുവിന്റെ ബാച്ചിൽ മലയാളികൾ വളരെ കുറവായിരുന്നു. മാത്തുവിന് ആ അപാർട്മെന്റ്സിന്റെ മുന്നിൽ എത്തിയപ്പോൾ, നോർത്ത് ഇന്ത്യയിലെ ഏതോ ഒരു സ്ഥലത്ത് ചെന്നുപ്പെട്ട പോലെയായിരുന്നു ആദ്യം തോന്നിയത്. ഹോ…നോക്കിയപ്പോൾ എല്ലാം നോർത്ത് ഇന്ത്യക്കാർ.

മാത്തുവിന്റെ കൂടെ കോളേജിൽ പഠിച്ച വേറെ ആറു പേരുകൂടി അവന്റെ ട്രെയിനിങ് ബാച്ചിലുണ്ടായിരുന്നു. മറ്റു മലയാളികളെ കണ്ടെത്താനും പരിചയപ്പെടാനും വലിയ പ്രയാസം ഉണ്ടായില്ല. (എവിടെയും മലയാളികളെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുമെന്ന് മാത്തു മനസ്സിലാക്കുകയായിരുന്നു.)

മാത്തുവിന്റെ അപാർട്മെന്റിൽ മാത്തുവിനെ കൂടാതെ അവന്റെ കൂടെ പഠിച്ച രാഹുലും ലാലൂം ഉണ്ടായിരുന്നു. ത്രീ bhk അപാർട്മെന്റിൽ ഇത്‌ കൂടാതെ തമിഴ്നാട്ടിന്ന് രണ്ടു പേരും. പിന്നെ മാത്തുവിന് കിട്ടിയ റൂം മെറ്റ്.. ഒരു ഇൻഡോർകാരൻ. പേര് ‘ബിട്ടു’. ഹാ!. ബിട്ടു അവന്റെ ചെല്ല പേരാണെ.

ശരിയ്ക്കുള്ള പേര് ദേവേന്ദ്ര റാത്തോഡ്!… ഹോ ..

കിടിലൻ പേരല്ലേ? .. പേര് അത്ര ഹെവി ആണെങ്കിലും ആള് കാഴ്ച്ചയിൽ അത്ര ഹെവിയല്ലായിരുന്നു. അത്‌ കൊണ്ടായിരിക്കും മാത്തുവും അവന്റെ മലയാളി സുഹൃത്തുക്കളും അവനെ ലുട്ടാപ്പി എന്ന് വിളിച്ചിരുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ, മാത്തുവും കൂട്ടുകാരും ഒരു ‘മല്ലു ഗ്യാങ്’ ആയി മാറിയിരുന്നു.

കഴക്കൂട്ടം അവിടെ നിന്ന് വളരെ അടുത്തായിരുന്നു. പക്ഷെ, ഒരു സിറ്റിയുടെ അടുത്താണെന്ന യാതൊരു അടയാളങ്ങളും ആ അപാർട്മെന്റ്സിന്റെ സമീപപ്രദേശങ്ങളിൽ കാണാനില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അടുത്ത് നല്ല ഹോട്ടലുണ്ടായിരുന്നില്ല. അത്‌ കൊണ്ട് തന്നെ അവർ മിക്കവാറും ഓഫീസ് ക്യാന്റീനിന്ന് കഴിച്ചിട്ടാണ് ഇറങ്ങിയിരുന്നത്. അവരെ പിക്ക് ചെയ്യാനും, തിരിച്ച് താമസ സ്ഥലത്ത് എത്തിക്കാനും പ്രത്യേകം ബസ്സും കമ്പനി തന്നെ അറെയ്ഞ്ചു ചെയ്തിട്ടുണ്ടായിരുന്നു.

ആ അപാർട്മെന്റ്സിന്റെ അടുത്ത് കഴിക്കാൻ ഉള്ള ഓപ്ഷൻസ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത്‌ പൂർണമായും ശരിയല്ല. അടുത്തു തന്നെ ഒരു പഞ്ചാബി ദാബാ ഉണ്ടായിരുന്നു. പക്ഷെ , മലയാളികൾ പനീറും ദാലും റൊട്ടിയും അവന്റെ ഭക്ഷണമായി കരുതാത്തത് കൊണ്ട് പറയാതിരുന്നതാണ്. ഹാ.. പിന്നെ മാത്തുവിനും കൂട്ടുകാർക്കും കൂടി ഒരു ഓപ്ഷൻ ഉണ്ടായിരുന്നത് ഒരു തട്ടുകടയാണ്‌. ദോശയും ചമ്മന്തിയും… പിന്നെ ടീം വർക് എന്നെഴുതിയ ടി-ഷർട്ട് ഇട്ട ഒരു ചേട്ടൻ…⬇️😆

“മാത്തപ്പാ..”

മാത്തുക്കുട്ടിയുടെ പുതിയ ചെല്ല പേര്.

“മാത്തപ്പാ.. പുള്ളീടെ ടി ഷർട്ട് നോക്ക്.. കൊട്ടെഷൻ ടീം ആണെന്നാ തോന്നുന്നെ.”

അടുത്തിരുന്ന് ദോശ തിന്നുവായിരുന്ന അരവിന്ദ് ഒരു കഷ്ണം ചവക്കാതെ തന്നെ ഇറക്കി കൊണ്ടാണത് പറഞ്ഞത്.

അങ്ങനെ ദിവസങ്ങൾ പലതും കടന്ന് പോയി. അവിടുത്തെ സെക്യൂരിറ്റികളും ഓഫീസിലെ സ്റ്റാഫ്‌സും മല്ലു ഗ്യാങിന്റെ പരിചയക്കാരായി തീർന്നു. ഓഫീസിലെ സ്റ്റാഫിൽ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. ആ പെണ്കുട്ടിയുടെ കാര്യം പിന്നെ പറയാം. Plz wait..

സെക്യൂരിറ്റിമാരെ പരിചയപ്പെട്ട കഥ ആദ്യം പറയാം. സുകുമാരൻ എന്നായിരുന്നു അതിൽ ഒരാളുടെ പേര്. അന്ന് മറ്റെയാൾ ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു.

മൂന്നാലു വർഷങ്ങളായി മാത്തുവിന്റെ കമ്പനിയിൽ ട്രെയിനിംഗിന് വരുന്നവരാണ് ഇവിടെ കൂടുതലായും താമസിക്കുന്നത് എന്ന് അദ്ദേഹത്തിൽ നിന്നറിഞ്ഞു. ‘ഹിന്ദിക്കാർ’ കാട്ടിയ കുരുത്ത കേടുകൾ എന്ന് പറഞ്ഞ് കൊണ്ട്, കഥകളുടെ ഒരു ഭണ്ഡാരകെട്ട് തന്നെയാണ് സുകുമാരൻ ചേട്ടൻ അവരുടെ മുന്നിൽ അഴിച്ചത്. പണ്ട് കമ്പനിയിൽ ട്രയിനിങിന് വരുന്ന ബോയ്സിനും ഗേൾസിനും ഇവിടെ തന്നെയായിരുന്നു താമസം ഒരുക്കിയിരുന്നതത്രെ. പിന്നെ രാത്രി കാലങ്ങളിൽ ലിഫ്റ്റുകൾ നിർത്താതെ പ്രവർത്തിക്കുന്നെന്ന പരാതിയെ തുടർന്ന്, കഴിഞ്ഞ ബാച്ച് തൊട്ടാണ് ബോയ്‌സിനും ഗേൾസിനും സേപ്പരെട്ട് താമസസൗകര്യം ആക്കിയത് പോലും.

“നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ ആണെല്ലോടാ..”

മാത്തു തമാശ രൂപേണയാണ് ഇത് പറഞ്ഞതെങ്കിലും, എല്ലാവരുടെയുള്ളിലും തോന്നിയ വിഷമം ആ വാക്കുകളിൽ ഉൾക്കൊണ്ടിരുന്നു.😉

ഓഫീസ് സ്റ്റാഫ്സിനെക്കുറിച്ച്..

ട്രയിനിംഗിന് പോകുന്നതിന് മുൻപ് അപാർട്മെന്റിന്റെ കീ ഓഫീസിൽ കൊണ്ട് കൊടുക്കണമെന്നാണ് റൂൾ. ട്രെയിനിങ് സമയം നല്ല സ്ട്രിക്ട് ആയിരുന്നു കാര്യങ്ങൾ. റൂമൊക്കെ ഇൻസ്പെക്ട് ചെയ്യാനും ക്ലീൻ ആക്കാനും ഒക്കെയാണ് ഈ താക്കോൽ വാങ്ങി വെക്കുന്ന ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓഫീസിൽ ഇരിക്കുന്ന ചേച്ചിയുമായി മല്ലു ഗ്യാങ് പെട്ടെന്ന് തന്നെ കമ്പനി ആയി. ആ ചേച്ചിയുടെ ശരിക്കുള്ള പേര് എന്താണെന്ന് ആ ഗ്യാങിലെ ആരും അന്വേഷിച്ചില്ല. അറിഞ്ഞെങ്കിൽ തന്നെ പേര് അവർ മനപ്പൂർവം മറന്നു. കാരണം, ആ ചേച്ചിയെ ‘മരതകം’ എന്ന് വിളിക്കാനാണ് ആ ഗ്യാങ് ഇഷ്ടപ്പെട്ടത്. അതിന്റെ കാരണം മനസിലാകാതിരുന്ന മാത്തു, അതെന്തുകൊണ്ടാണെന്ന് ഒരിക്കൽ അവന്റെ സുഹൃത്തായ സന്ദീപിനോട് ചോദിച്ചു. അവന്റെ മറുപടി ഇതായിരുന്നു.

“ഒരു നിഷ്‌കളങ്കയായ ഒരു തമിഴ് പെണ്കൊടിയുടെ ഛായയില്ലേ ആ ചേച്ചിയ്ക്ക്?”

ശരിയാണല്ലോ..മാത്തു ആലോചിച്ചു . മാത്തുവും ആ പേര് തന്നെ മനസ്സിൽ ഉറപ്പിച്ചു.

ഓഫീസിലെ മറ്റൊരു സ്റ്റാഫ് ആയിരുന്നു ‘ഗോപാൽജി’.

പുള്ളിക്കാരന്റെ മുറി ഹിന്ദികൊണ്ട് ആ ബാച്ചിനെ നിയന്ത്രിക്കുന്നത് കേൾക്കാൻ ബഹുരസമാണ്. സാധാരണ ജോലിക്കാരെ ഓഫീസിലേക്ക് കൊണ്ടുപോകുന്ന ബസ് വരുമ്പോൾ എല്ലാവരും തിരക്കുക്കൂട്ടി ബഹളം ഉണ്ടാക്കാറുണ്ടായിരുന്നു. അതിന്റെ ഇടയിൽ കയറി, ആ ബാച്ചിനെ നിയന്ത്രിക്കുന്നത് ഗോപാൽജി ആയിരുന്നു.

“ആരെ.. ഗാഡി റയ്സ് കർക്കെ ആയേ ഗേ തോ..? ”

പിന്നെ ആ ഫ്ലാറ്റിന്റെ ഓഫീസിൽ ഉണ്ടായിരുന്നത് സാബു എന്ന് പറയുന്ന ഒരു ചേട്ടനായിരുന്നു. ആ പേര് തന്നെ ഉള്ള ഒരു HRഉം മാത്തുവിന്റെ കമ്പനിയിൽ ഉണ്ടായിരുന്നു. ഇവരെ രണ്ടു പേരെയും തമ്മിൽ മാറിപ്പോയ രസകരമായ ഒരു കഥയും കൂടി പറയാനുണ്ട്…വഴിയെ പറയാം…

അങ്ങനെ…

ഗോപാൽജിയും മരതകവും സുകുമാരൻ ചേട്ടനും സാബുചേട്ടനും ടീം വർക്ക് ചേട്ടന്മാരും….. സംഭവബഹുലമായിരുന്നു മാത്തുവിന്റെ ആ 3 മാസത്തെ ട്രെയിനിങ് ജീവിതം.


അടുത്ത ഭാഗം: ഹാപ്പി ബർത്ഡേ മാത്തുക്കുട്ടി.


NB:

നാം ജീവിതത്തിൽ പരിചയപ്പെട്ട എല്ലാവരും നമ്മുടെ ഓർമ്മകളിൽ കാണില്ല. ചിലരുടെ പ്രത്യേക സ്വഭാവമോ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ ആവും ചിലരെ നമ്മുടെ ഓർമ്മകളിൽ നിലനിർത്തുന്നത്.

അതെ… അത് വലിയ ഒരു കാര്യം തന്നെയാണ്, മറ്റുള്ളവരുടെ ഓർമ്മകളിൽ നിലനിൽക്കുക എന്നത്. നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, നിങ്ങൾ എത്ര പേരുടെ ഓർമ്മകളിൽ ജീവിക്കുന്നുണ്ടെന്ന് ?

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑