ഭഗിനി (ഭാഗം – 6)

“ഡയറിയുടെ ആമുഖം വായിച്ചപ്പോൾ തന്നെ സിസ്റ്റർക്ക് മനസ്സിലായി, ഇയാൾക്ക് ഈ ഡയറി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്‌. അതായിരിക്കും ഇത്‌ ഇയാളെ തിരികെ നേരിട്ട് തന്നെ ഏൽപ്പിക്കാൻ സിസ്റ്റർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നമ്മൾ ഫോണിൽ സംസാരിച്ച് വച്ചതിന് ശേഷമാണ് ഈ ഡയറിയുടെ കാര്യം തന്നെ സിസ്റ്റർ എന്നോട് സൂചിപ്പിക്കുന്നത്. ”

വരാന്തയിൽ നിന്ന് കൃഷ്ണപ്രിയ ഇത് പറയുമ്പോൾ, അവൾ അങ്ങോട്ട് ഓടിയെത്തിയതിന്റെ കിതപ്പ് മുഴുവനായി മാറിയിരുന്നില്ല. ലീവിലായിട്ടും ശ്രീനാഥിനെ കാണാൻ വേണ്ടി മാത്രമായി വന്നതായിരുന്നു അവൾ.

ശ്രീനാഥ് കൃഷ്ണപ്രിയയോട് പറഞ്ഞു.

“ഈ ഡയറിയിൽ അങ്ങനെ വലിയ കാര്യമായിട്ടൊന്നുമില്ല. എന്റെ ചില തോന്നലുകൾ കുറിച്ച് വയ്ക്കുന്നു. അത്രേയുള്ളൂ.”

“ഏയ്.. ഒന്ന് കാണിച്ച് തരുവോയെന്ന് ചോദിച്ചിട്ട്, ഈ ഡയറിയിൽ ഒന്ന് തൊടാൻ പോലും സിസ്റ്റർ കഴിഞ്ഞ ദിവസം സമ്മതിച്ചില്ലല്ലോ. അപ്പോൾ ഇതിൽ എന്തോ ഉണ്ട്?”

കൃഷ്ണപ്രിയയുടെ വാക്കുകളിൽ കേട്ട ആ പരിഭവം അവനെ അത്ഭുതപ്പെടുത്തി.


“സിസ്റ്റർ, ഞാൻ എന്നാൽ ഇറങ്ങിക്കോട്ടെ?”

സിസ്റ്ററിന്റെ അടുത്തേയ്ക്ക് ചെന്ന് ശ്രീനാഥ് പോകുവാനുള്ള അനുവാദം ചോദിച്ചു. ശ്രീനാഥ് മനപ്പൂർവം, ഇനി വരുന്ന കാര്യത്തെപ്പറ്റി സിസ്റ്ററോട് സൂചിപ്പിച്ചില്ല. വരുന്ന കാര്യത്തെപ്പറ്റി ഉറപ്പില്ലാത്തത് കൊണ്ടല്ല. ഈ വ്യാഴം അവന്റെ ഓഫീസിന് അവധിയാണ്. അന്ന് സർപ്രൈസ് ആയി വന്ന്, സിസ്റ്ററിന് എന്തേലും ഗിഫ്റ്റ് കൊടുക്കണമെന്ന് അവൻ നേരത്തെ മനസ്സിൽ ഉറപ്പിച്ചത് കൊണ്ടാണ്. അടുത്ത ദിവസങ്ങളിൽ സിസ്റ്റർ കൂടുതൽ ബെറ്റർ ആകുമെന്നും, അപ്പോൾ സിസ്റ്റർക്ക് കൂടുതൽ സംസാരിക്കാൻ കഴിയുമെന്നും കൃഷ്ണപ്രിയ അവനോട് പറഞ്ഞിരുന്നു.

യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ, സിസ്റ്റർ അവന്റെ നെറുകയിൽ ഉമ്മ വച്ചു. ശ്രീനാഥിനെ അവന്റെ മുത്തശ്ശി ചേർത്ത് നിർത്തി ഉമ്മ വയ്ക്കുന്നത് പോലെ…. അവിടെ ഒരു ആത്മബന്ധം ദൃഢമാവുകയായിരുന്നു.

————————————————


“കുടിക്കാൻ വെള്ളം എടുക്കാൻ പോയ കുട്ടിയെ കാണുന്നില്ലലോ?”

പോകുവാനായി വരാന്തയിൽ ചെന്നപ്പോൾ മീരയെ കാണാത്തത് കൊണ്ട് ശ്രീനാഥ് സംശയിച്ചു നിന്നു.

കൃഷ്ണപ്രിയ മറുപടി ഒന്നും പറഞ്ഞില്ല. അവൾ ശ്രീനാഥിന്റെ അനുവാദത്തോടെ അവന്റെ ഡയറി മറിച്ചു നോക്കുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം കൃഷ്ണപ്രിയ പറഞ്ഞു.

“കൊള്ളാം. അവതരിപ്പിക്കുന്ന രീതി നന്നായിട്ടുണ്ട്. മനസ്സിനെ സ്പർശിക്കുന്ന വാചകങ്ങളാണ്. വെറുതെ അല്ലാ….”.

അവൾ അത് മുഴുവിപ്പിച്ചില്ല.

അവളുടെ അഭിപ്രായം കേട്ടപ്പോൾ അവന് ഒരു deja-vu സംഭവിക്കുന്നത് പോലെ തോന്നി.

അവൻ അവളെ തിരിച്ചറിഞ്ഞു.

“ഭ-ഗി-നി ?”


ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ, ശ്രീനാഥ് ഒരു തവണ തിരിഞ്ഞ് നോക്കി. ആ കാഴ്ച അവന്റെ മനസ്സിൽ പതിഞ്ഞു.

അവൻ തന്റെ ഡയറിയിൽ എഴുതാനായുള്ള വരികൾ മനസ്സിൽ ഓർത്തുവച്ചു.

“എന്റെ അനുജത്തിമാർ. കാലം എനിക്ക് സമ്മാനിച്ചവർ. അവരിൽ നിന്ന് ഞാൻ അകന്ന് പോവുകയല്ല. കൂടുതൽ അടുക്കുകയാണ്.. ”

ശ്രീനാഥ് പോകുന്നതും നോക്കി അവർ കോണ്-വെന്റിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.

അവരോട് ഇനി എന്ന് കാണാമെന്നോ, എന്ന് വിളിക്കാമെന്നോ, ഒന്നും തന്നെ, യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവൻ പറഞ്ഞിരുന്നില്ല. അവന് വിധിയുടെ ആ മാസ്മരിക ശക്തിയിൽ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു.

വിധി ഒരിക്കൽ ചേർത്ത് നിർത്തിയവരുടെ ബന്ധനം തകരാതെ എന്നും നിലനിൽക്കും; ഒരു അദൃശ്യമായ ചരടിലൂടെ. മനസ്സിന്റെ നന്മ മാത്രമാണ് അതിന് വേണ്ട യോഗ്യത.


💐💐💐💐💐💐💐💐💐💐💐💐💐💐💐💐

(അവസാനിച്ചു)


4 thoughts on “ഭഗിനി (ഭാഗം – 6)

Add yours

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑