“ഉണ്ണി, നീ എന്നും ഞായറാഴ്ച ഉച്ച കഴിഞ്ഞല്ലെ പോകാറ്. ഇന്ന് എന്താ നേരത്തെ?”
അമ്മയുടെ ആ ചോദ്യം കേട്ടെങ്കിലും, അത് കേട്ടില്ലാന്ന മട്ടിൽ ശ്രീനാഥ് അവന്റെ റൂമിലേയ്ക്ക് പോയി. കാരണം, അവന് ഒരു കള്ളം കണ്ടെത്താൻ കുറച്ച് സാവകാശം വേണമായിരുന്നു.
അവന് മുട്ടുചിറ കോണ്-വെന്റിലെ സിസ്റ്ററിനെ കാണാൻ പോകുവാണെന്ന് പറയുന്നതിൽ പ്രശ്നമൊന്നും ഉണ്ടായിട്ടല്ല. ആ ആക്സിഡന്റിനെപ്പറ്റി അവരുടെ വീട്ടിൽ ആരും സംസാരിക്കാറിലായിരുന്നു. ക്യാംപസ് പ്ലേസ്‌മെന്റിലൂടെ അവന് ജോലികിട്ടി ഒരു വർഷം പൂർത്തിയാകുന്ന സമയത്തായിരുന്നു ആ ആക്സിഡന്റ് സംഭവിച്ചത്. ശ്രീനാഥിന്റെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെ ഏറ്റവും കൂടുതൽ വിഷമിച്ച ആ സമയത്തെപ്പറ്റി ഒന്നു സൂചിപ്പിക്കുന്നത് പോലും ആ വീട്ടിൽ വിഷമമുണ്ടാക്കുമായിരുന്നു. ഈ കാര്യം പിന്നീട് എപ്പോഴേങ്കിലും അവതരിപ്പിക്കാമെന്ന് ശ്രീനാഥ് കരുതി കാണണം.
അമ്മ പിറകെ റൂമിലേയ്ക്ക് വന്ന് ആ ചോദ്യം ആവർത്തിച്ചു.
ശ്രീനാഥ് പറഞ്ഞു.
“അമ്മാ, എന്റെ ഒരു ഫ്രണ്ട് ഉച്ചകഴിയുമ്പോൾ എറണാകുളത്ത് വരുന്നുണ്ട്. അവനെ ഒന്നു കാണണം.”
ഭാഗ്യത്തിന് ഏത് ഫ്രണ്ടാണെന്ന് അമ്മ അവനോട് ചോദിച്ചില്ല. പകരം ചോദിച്ചത് ഭക്ഷണത്തെപ്പറ്റിയായിരുന്നു. അതാണല്ലോ നമ്മുടെ അമ്മമാർ കൂടുതൽ ശ്രദ്ധിക്കുന്നത്.
“അപ്പൊ നിനക്ക് ഉച്ചയ്ക്കത്തേക്കുള്ള പൊതി കെട്ടണോ?”
ഈയിടെയായി എല്ലാ ആഴ്ചകളിലും ഞായറാഴ്ച്ച വൈകിട്ടാണ് അവൻ എറണാകുളം പോകുന്നത്. തിങ്കളാഴ്ച രാവിലെ ബസ്സിൽ പോവുകയാണെങ്കിൽ ഓഫീസിൽ കയറാൻ അവൻ താമസിക്കും. ആ ആക്സിഡന്റിന് ശേഷം അവൻ തിങ്കളാഴ്ച രാവിലെ കാറിൽ എറണാകുളത്തേയ്ക്ക് പോകുന്നത് നിർത്തിയിരുന്നു.
ഞായറാഴ്ച പോകുമ്പോഴെല്ലാം രാത്രിയിലേയ്ക്കുള്ള ഭക്ഷണം അമ്മ പൊതി കെട്ടി തരുകയും ചെയ്യുമായിരുന്നു. പക്ഷെ ഇന്ന്….
അവനും കൃഷ്ണപ്രിയയും കൂടി എവിടെയോ ഒരുമിച്ചിരുന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അവൻ ഇന്നലെ സ്വപ്നം കണ്ടതെയുള്ളൂ. അപ്പോഴാണ്..ശോ..
“അതൊന്നും വേണ്ട അമ്മേ. ഇന്ന് ആ ഫ്രണ്ടിന്റെ ട്രീറ്റാണ്”
ശ്രീനാഥിന് തന്നെ അത്ഭുതം തോന്നി. തനിക്കെങ്ങനെ ഇങ്ങനെ കള്ളം പറയാൻ പറ്റുന്നെന്ന്.
അമ്മയെ വിഷമിപ്പിക്കരുതെന്ന നല്ല ലക്ഷ്യത്തിനിടയിൽ, അവന്റെ ഗൂഢലക്ഷ്യങ്ങൾ ‘അമ്മയുടെ നല്ലവനായ ഉണ്ണി’ സമർത്ഥമായി ഒളിപ്പിച്ചു വച്ചു.
————————————————
മുട്ടുചിറ ഹോസ്പിറ്റലിന് സമീപം തന്നെയാണ് പള്ളിയും ശ്രീനാഥ് അന്വേഷിച്ച് വന്ന ആ കോണ്-വെന്റും.
ഫോൺ ചെയ്തപ്പോൾ കൃഷ്ണപ്രിയ പറഞ്ഞതായിരുന്നു, അവൾ ഈ ഹോസ്പിലിലാണ് വർക്ക് ചെയ്യുന്നതെന്ന്. കോണ്-വെന്റിൽ വരുകയാണെങ്കിൽ ഫോൺ ചെയ്യണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒരു സർപ്രൈസ് കൊടുത്ത് കൃഷ്ണപ്രിയയെ കാണാമെന്ന ഉദ്ദേശത്തിൽ ശ്രീനാഥ് ഹോസ്പിറ്റലിലേയ്ക്കാണ് ആദ്യം കയറി ചെന്നത്.

റിസപ്ഷനിൽ വലിയ തിരക്കില്ലായിരുന്നു. അതൊരു സാധാരണ ഹോസ്പിറ്റലാണെന്ന് കണ്ടാൽ പറയില്ല. അതിന്റെ ഇൻഫ്രാ സ്ട്രറക്ച്ചറിന്റെ ഗാഭീര്യം തന്നെയാണ് അതിന് കാരണം.
റിസപ്ഷനിലെ പെണ്കുട്ടിയോട് കാര്യം തിരക്കി.
“എസ്ക്യൂസ് മീ, കൃഷ്ണപ്രിയയെ ഒന്ന് കാണാൻ പറ്റുമോ?”
ഉത്തരം വളരെ വേഗത്തിലായിരുന്നു. തിരക്കില്ലാത്ത ആ ഹോസ്പിറ്റലിൽ എല്ലാവരും വെൽ കണക്ടഡ് ആയിരിക്കുമല്ലോ.
“സ്പീച് തെറാപ്പിലെ കൃഷ്ണപ്രിയയല്ലേ. അവൾ ഇന്ന് ലീവാണ്. എന്താണ് കാര്യം സാർ”
ശെടാ!..
അവന്റെ മനസ്സിൽ ഒരു ശോക ഗാനം മുഴങ്ങി…
…ടെ ഡെ… ടെ ടെ ഡേ..🎶🎶
ശ്രീനാഥ് അവന്റെ എല്ലാ സ്വപ്നങ്ങളും മടക്കി പോക്കറ്റിൽ വച്ചു. അവൻ പതുക്കെ ഹോസ്പിറ്റലിൽ നിന്ന് കോണ്-വെന്റിലേയ്ക്ക് നടന്ന് തുടങ്ങി.
പെട്ടെന്ന് അവനെ പുറകിൽ നിന്ന് ആരോ വിളിച്ചു.
“ഉണ്ണി ചേട്ടായി”
അത് അവനെ തന്നെ ആണോ? വീട്ടിൽ കേൾക്കാറുള്ള ഒരു വിളി. എന്തായാലും ശ്രീനാഥ് തിരിഞ്ഞ് നോക്കി.
ശ്രീനാഥിന്റെ മുഖത്ത് വലിയ ഒരു അത്ഭുതഭാവം വിരിഞ്ഞു.
“മീരാ?”
————————————————
ഭാഗം – 3 വായിക്കൂ @
http://sreekanthan.in/2020/06/13/bhagini_3/
അമ്മയെ വിഷമിപ്പിക്കരുതെന്ന നല്ല ലക്ഷ്യത്തിനിടയിൽ, അവന്റെ ഗൂഢലക്ഷ്യങ്ങൾ ‘അമ്മയുടെ നല്ലവനായ ഉണ്ണി’ സമർത്ഥമായി ഒളിപ്പിച്ചു വച്ചു.
ഉണ്ണിക്കുട്ടൻ ഉണ്ടക്കണ്ണൻ
LikeLiked by 1 person