എന്താണ് അവരോഹണം?
മുകളിൽ നിന്ന് താഴേക്കുള്ള ക്രമമാണ് അവരോഹണം. പക്ഷെ അതൊക്കെ ആപേക്ഷികമല്ലേ? ഒരു മനുഷ്യ ജീവിതത്തെ അവന്റെ അവസാന നാളിലേയ്ക്കുള്ള അവരോഹണമായും, അല്ലെങ്കിൽ മരണത്തിലേക്കുള്ള കയറ്റമായും കരുതാം.
ആ മരണത്തിലേക്ക് കയറി ചെല്ലാൻ ഉള് വെമ്പുന്നതിനാലാണോ എത്രയും വേഗം നേരം പുലരണം എന്ന് പീറ്റർ ചിന്തിക്കുന്നത്?
ഉറങ്ങിയാൽ പെട്ടെന്ന് നേരം പുലരുമെന്ന് അവൻ ചിന്തിച്ചു. അന്നവൻ കുറെ നാളുകൾക്ക് ശേഷം, ഉറങ്ങാൻ ആഗ്രഹിച്ചു കൊണ്ടാണ് കിടന്നത്.
രാത്രി.. ഒരു മരത്തിന്റെ ചുവട്… (കാൽവരിക്കുന്നിലെ മരമാണോ?)
ഇരുട്ടിന്റെ മറവിൽ ചതിയുടെ നിലാവെളിച്ചം മാത്രം. ചുറ്റും ആരൊക്കെയോ നിന്ന് കരയുന്നു… കലഹിക്കുന്നു…അസഭ്യം പറയുന്നു…

“മോനെ, നീ ഒരു കൊലപാതകിയായി എന്ന് വിശ്വസിക്കാൻ ഈ അമ്മയ്ക്ക് കഴിയുന്നില്ല..”
ഫാദർ ഗർവാസിസ് പറഞ്ഞു.
“നിന്നിലെ കുറ്റബോധത്താൽ ദൈവ സന്നിധിയിൽ ചേരുമ്പോൾ നിന്റെ കൈകൾ കഴുകപ്പെടും .”
അവന് കുറ്റബോധം തോന്നുന്നില്ലെന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നി. പക്ഷെ അവന്റെ ശബ്ദം ആ ദയയിലാത്ത ഇരുട്ടിൽ എവിടെയൊ പൊലിഞ്ഞ് പോയി.
“നീ പാപിയാണ്..”
അവളുടെ കണ്ണുകൾ അവൻ ആ കൂട്ടത്തിൽ തിരിച്ചറിഞ്ഞു. കാരണം, അവൻ കുത്തിയ കഠാര ഇപ്പോഴും ആ വലത് കണ്ണിൽ തറച്ച് ഇരിപ്പുണ്ടായിരുന്നു. അവൾ എന്തോ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
“നീ.. പാപിയാണ്. നീ എന്നെ(നിന്നെ?) മനസ്സിലാക്കിയില്ല. ”
“നീ എന്നെ മനസ്സിലാക്കിയില്ല…”
ഈ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു.
ബൂട്ടുകളുടെ ശബ്‌ദം കേട്ടാണ് പീറ്റർ ഉണർന്നത്.
പീറ്റർ പെട്ടെന്ന് തന്നെ എഴുന്നേറ്റു. പൈപ്പിന്റെ ചുവട്ടിൽ പോയി നിന്ന് കുളിച്ചു വന്നു. കുറെ കാലങ്ങൾക്ക് ശേഷം അവന്റെ ദേഹം ആ തണുപ്പിൽ വിറങ്ങലിച്ചു.
പൊലീസ്യെമാൻ പറഞ്ഞു.
“പോകാം”
രണ്ടു മൂന്നു പൊലീസുകാർക്കൊപ്പം പീറ്റർ നടന്നുതുടങ്ങി. പൊലീസുകാർക്ക് ഒപ്പം എത്താൻ പീറ്ററിന് നടപ്പിന്റെ വേഗം കൂട്ടേണ്ടിവന്നു. എവിടെ നിന്നോ മുല്ലപ്പൂക്കളുടെ സാന്നിദ്ധ്യം അവൻ കാറ്റിൽ തിരിച്ചറിഞ്ഞു.
തൂക്കിലേറ്റാൻ അവിടെ എല്ലാം സജ്ജമായിരുന്നു. വിധി നടപ്പിലാക്കാൻ മജിസ്ട്രേറ്റും മരണം ഉറപ്പിക്കാൻ റോയി ഡോക്ടറും അവിടെ സന്നിഹിതരായിരുന്നു. പീറ്റർ അവരെ ശ്രദ്ധിച്ചതെയില്ല. കൺ മുന്നിൽ ആരോ തെറ്റായി എഴുതിയ ചോദ്യചിഹ്നം തലകീഴായി കിടക്കുന്നു.

……..
…..
കൈകൾ ബന്ധിക്കപ്പെട്ടു. മുഖം മറയ്ക്കപ്പെട്ടു. ആ ഹാരം അവന്റെ കഴുത്തിൽ അണിയപ്പെട്ടു.
സെക്കന്റ് സൂചിയുടെ ശബ്ദത്തിന്റെ വേഗത കുറഞ്ഞു.. പീറ്ററിന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി..
പോലീസ്യെമാൻ ചോദിച്ചു..
“പീറ്റർ, റെഡി അല്ലെ?”
ആ അന്തരീക്ഷം പീറ്ററിനെ കൊണ്ട് അവസാനമായി ഒരു വലിയ ഉച്ഛ്വാസമെടുപ്പിച്ചു.
ഒരു ആരോഹണം അവനെ കളിയാക്കുന്നത് പോലെ മുറിയിൽ മുഴങ്ങി.
1..2…..3
ഹ്ർ….
(അവസാനിച്ചു.(എഴുത്ത്) … കഥ എവിടെയോ തുടരുന്നു.. എവിടെയോ ആവർത്തിക്കപ്പെടുന്നു…)
NB :
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു
രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിനു മുമ്പ് ഹൃദയത്തിൽ
നിന്ന് ആ പൂവ് പറിക്കണം,
ദളങ്ങൾ കൊണ്ട് മുഖം മൂടണം,
രേഖകൾ മാഞ്ഞ
കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം,
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ
സമയമില്ലായിരിക്കും.
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചു പോകണം,
ഇല്ലെങ്കിൽ ഈ ശവപ്പെട്ടി
മൂടാതെ പോകണം.
ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണു…
ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണു…
— എ. അയ്യപ്പൻ