ട്രെയിൻ യാത്രകൾ മാത്തുവിന് ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്ന അനുഭവങ്ങൾ.
ധാരാളം മനുഷ്യരെ കാണാനും ആ മനസ്സുകളെ ഒരു പരിധിവരെ മനസ്സിലാക്കാനും മാത്തു ആ അവസരങ്ങൾ ഉപയോഗിച്ചിരുന്നു.
ജോലിയുടെ ഭാഗമായ ട്രെയിനിങ് തിരുവന്തപുരത്ത് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ട്രെയിനിങ്ങുള്ള ദിവസങ്ങൾ തിരുവനന്തപുരത്തും അവധി ദിനങ്ങൾ മണിമലയിലുമായി അവന്റെ ജീവിതം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു മാസക്കാലമായി വെള്ളിയാഴ്ച്ചകളിലും ഞായറാഴ്ചകളിലും വൈകിട്ട് ട്രെയിനിൽ യാത്രചെയ്യുന്നത്, അവൻ ജീവിതചര്യയുടെ ഭാഗവുമാക്കിയിരുന്നു. അങ്ങനെ ട്രെയിനിന്റെ താളവും മാത്തുവിന്റെ ജീവിതതാളവും ഇഴചേർന്ന് കിടന്നു.
അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. പതിവുപോലെ മാത്തു ട്രെയിൻ സമയത്തിന്റെ 10 min മുൻപേ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിനുകൾ ഒരിക്കലും സമയത്ത് വരാറില്ലയെന്നുള്ളത് അവന് അറിയാമായിരുന്നു. എങ്കിലും അവൻ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തും. അവനെന്താണ് ഇങ്ങനെയെന്ന് ചോദിച്ചാൽ അവൻ പറയും.
“എനിക്ക് ഇതുവരെ ഒരു ട്രെയിനും മിസ്സ് ആയിട്ടില്ല.”
എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാൻ ശ്രമിക്കുന്ന മാത്തു, ട്രെയിൻ എന്തായാലും താമസിക്കുമെന്ന ഒരു നെഗറ്റീവ് ചിന്ത മനസ്സിൽ നിന്ന് മനപ്പൂർവ്വം ഒഴിവാക്കുന്നതാണ്.

ഹാ…പറഞ്ഞു വന്നത് , ഞായറാഴ്ച്ച അവൻ സ്റ്റേഷനിൽ എത്തി. സാധാരണ ദിവസങ്ങളിൽ അവൻ വരുമ്പോൾ ഒരു ട്രെയിൻ എങ്കിലും അവൻ പോകുന്ന ട്രെയിനിന് എതിരെ പോകാൻ ഉണ്ടാകും. അപ്പോൾ എതിരെ ഉള്ള പ്ലാറ്റ്ഫോമിൽ അവന് കാഴ്ചയ്ക്കുള്ള ‘subjects’ ധാരാളം ഉണ്ടായിരിക്കും. നിമിത്തങ്ങൾ നോക്കുന്ന ഒരു ജ്യോതിഷപണ്ഡിതനായോ, ഓർമ്മകൾ പെറുക്കി എടുക്കുന്ന ഒരു കഥാകാരനായോ, മാനസികനില അളക്കുന്ന ഒരു മനശാസ്ത്രജ്ഞനായോ മാത്തുവിന്, അവരെ നിരീഷിച്ചു കൊണ്ട് അവിടെ ഇരിയ്ക്കാം. നിങ്ങൾക്ക് വേണമെങ്കിൽ വായിനോക്കിയെന്ന് അവനെ വിളിക്കാം.
പക്ഷെ, അന്ന് അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ട്രെയിനുകൾ രണ്ടു ഒരേ പ്ലാറ്റ്ഫോമിലേയ്ക്കെന്നാണ് അവിടുള്ള ബോർഡിൽ എഴുതി വച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷനിൽ അങ്ങനെയൊക്കെ ചിലപ്പോൾ കാണും. (ഹീ ഹീ… ബോർഡിൽ എഴുതിയിരിക്കുന്നത് പോലെ ഒരിക്കലും നടക്കാറില്ല. കേട്ടോ..)
“മോനെ കണ്ടപ്പോ എനിക്കെന്റെ സ്വന്തം മോനെ ഓർമ്മ വന്നു.”
ഒരു പ്രായമുള്ള ഒരു സ്ത്രീയായിരുന്നു അത്. മാത്തുവിന്റെ അടുത്ത് വന്ന് ഇരുന്നപ്പോൾ മുതൽ ആ അമ്മ അവനെ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. അതിന്റെ കാര്യം ഈ സംസാരത്തിൽ നിന്നാണ് മാത്തുവിന് ബോധ്യം വന്നത്.
മാത്തു അത് കേട്ട് സന്തോഷിച്ചു. ആളുകളുടെ സ്നേഹവും പരിഗണനയും ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് മാത്തുവെന്ന് പറഞ്ഞതാണെല്ലോ. അവൻ ആ അമ്മയെ സ്നേഹത്തോടെ നോക്കി. ആ കൈകൊണ്ട് ഒരു തലോടൽ അവൻ പ്രതീക്ഷിച്ചു…(ആഗ്രഹിച്ചു).
“അമ്മ എങ്ങോട്ടാണ്?” ആ അമ്മയ്‌ക്ക് സഹായം എന്തെങ്കിലും ചെയ്യാൻ കഴിയുവോ എന്നറിയാൻ മാത്തു അന്വേഷിച്ചതാണ്.
“ഒരിടത്തോട്ടുമല്ല.. എന്റെ മോൻ വണ്ടീൽ ഇതിലെ ബാംഗ്ലൂരിൽ പോന്നുണ്ട്. ഇടെ വന്നു നിന്നാ, കാണാന്ന് പറഞ്ഞു. കൊറച്ച് നാളായേ കണ്ടിട്ട് …അതാ…”
ശെടാ..എന്താണാ ‘മോൻ’..സ്വന്തം അമ്മയെ കാണാൻ വരാൻ പോലും സമയം ഇല്ലാത്തവൻ. അവൻ വരട്ടെ രണ്ടു വർത്തമാനം പറയണം . മാത്തു ചിന്തിച്ചു. എന്നിട്ട് ,
അമ്മയോടായി ചോദിച്ചു.
“അമ്മയുടെ മകന് അത്ര വലിയ തിരക്കാണോ? അമ്മയെ കാണാൻ വീട്ടിലോട്ട് വരാൻ പോലുമുള്ള സമയം ഇല്ലേ?”
അമ്മ പറഞ്ഞു.
“അവൻ ബാംഗ്ളൂരിലെ ഒരു വല്യാ കമ്പനിയിലാ….ആടെ അവധി കിട്ടാൻ പാടാന്ന്..” ആ വാക്കുകളിൽ പരിഭവം അല്ലായിരുന്നു. മറിച്ച് മകനെക്കുറിച്ചോർത്തുള്ള അഭിമാനമായിരുന്നു സ്ഫുരിച്ചിരുന്നത്.

അതെതാ ഈ അവധി കിട്ടാത്ത ‘വല്യാ കമ്പനി’. മാത്തു ചിന്തിച്ചു. മാത്തു കൂടുതൽ ഒന്നും ചോദിച്ചില്ല.
എന്തായാലും അമ്മ കാത്തിരുന്ന ട്രെയിൻ മാത്തു കാത്തിരിക്കുന്ന ട്രെയിനിനെക്കാൾ നേരത്തെ വന്നു.
ആ അമ്മ – മകൻ ഒത്തുചേരലിന് മാത്തു അങ്ങനെ സാക്ഷിയായി. ഒരു AC കംപാർട്മെന്റിൽ നിന്നാണ് ആ അമ്മയുടെ മകൻ ഇറങ്ങി വന്നത്. വളരെ മോഡേന് ആയി വസ്ത്രം ധരിച്ച ഒരു യുവാവ് . മാത്തുവുമായി ഒരു സാമ്യവുമില്ലായിരുന്നു ആ മകന്.
പിന്നെ ആ അമ്മയെന്താ അങ്ങനെ പറഞ്ഞെ.. ആ… മാത്തു ആലോചിച്ചു. എന്തെങ്കിലും മാനെറിസത്തിൽ സാമ്യം തോന്നി കാണണം. അമ്മമാരുടെ കാര്യം അല്ലെ. ഒന്നും പറയാൻ പറ്റില്ല. സാധാരണ മനുഷ്യർ കാണുന്നപോലെ ആയിരിക്കില്ല ഒരു അമ്മ കാണുന്നതെന്ന് മാത്തുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്. മാത്തുവിന്റെ ഒരു കസിൻചേച്ചി അമ്മയായപ്പോൾ ആ ചേച്ചിയിൽ വന്ന മാറ്റം അവൻ തന്നെ നേരിട്ട് കണ്ടതാണ്.
അമ്മ മകനെ കെട്ടിപിടിക്കാൻ ഓടി അടുത്തു. മകന് ആ കെട്ടിപിടുത്തം അത്രയ്ക്ക് ഇഷ്ടപ്പെട്ടിലെന്നു തോന്നുന്നു. അയാൾ അമ്മയുടെ പിടിവിടീക്കുന്നത് കാണാമായിരുന്നു. ഹോ.. ഒരു അമ്മയുടെ സ്പർശനം ആഗ്രഹിക്കുന്ന ആരും ആ ദൃശ്യം കണ്ടാൽ വേദനിക്കും.
തുടർന്ന് ആ മകൻ എന്തൊക്കെയോ അമ്മയോട് ചോദിക്കുന്നു. എന്തോ വലിയ തിരക്കിലാണെന്ന കാര്യം അമ്മയുടെ മുന്നിൽ ആ മകൻ കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊരു അഭിനയമാണോ എന്നു പോലും ആരും സംശയിച്ചുപോകും.
മാത്തു കുറച്ചൊക്കെ ബോഡി language വായിച്ചെടുക്കാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഒന്നാമതായി, ആ മകൻ അമ്മയുടെ കണ്ണുകളിലേക്ക് നോക്കിയല്ലായിരുന്നു സംസാരിച്ചിരുന്നത്. അതാ യുവാവിന്റെ സംസാരത്തിലുള്ള താത്പര്യകുറവും അക്ഷമയും കാണിക്കുന്നതാണെന്ന് മാത്തു പഠിച്ചിട്ടുണ്ട്. പിന്നെ കൈകൾ കെട്ടിയുള്ള ആ നിൽപ്പ്. അതൊരു സെല്ഫ്-ഡിഫെൻസ് സ്റ്റാൻസ് ആണെന്നും മാത്തു പഠിച്ചിട്ടുണ്ട്. ആ മകൻ എന്തൊക്കെയോ ആ അമ്മയുടെ മുന്നിൽ മറച്ചു വെക്കുന്നുണ്ടാവാം. ഒരു പക്ഷെ അമ്മയോട് കാണിക്കുന്ന അവഗണനയുടെ കുറ്റബോധമായിരിക്കണം അവന്റെ അബോധമനസ്സിനെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.
ആ അമ്മയാകട്ടെ മകന്റെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ മറുപടി സന്തോഷത്തോടെ തന്നെ പറയുന്നുമുണ്ട്. പക്ഷെ, ഓരോ ഉത്തരം കഴിയുന്തോറും ആ അമ്മയുടെ മുഖത്തെ സന്തോഷം കുറഞ്ഞ് കുറഞ്ഞ് വരുകയും ചെയ്യുന്നുണ്ട്.
ട്രെയിനിന്റെ horn മുഴങ്ങി. പേഴ്സിൽ നിന്ന് കുറച്ച് കാശ് എടുത്ത് മകൻ അമ്മയുടെ കൈയിൽ വച്ചു കൊടുത്തു. ശേഷം, ആ മകൻ ട്രെയിനിൽ കയറി. ട്രെയിൻ നീങ്ങി തുടങ്ങി. ആ മകൻ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അമ്മയ്ക്ക് ഒരു തവണ കൈകാണിച്ചിട്ട് ഉള്ളിലേയ്ക്ക് കയറിപ്പോയി. എന്നാൽ ആ ട്രെയിൻ കണ്ണിൽ നിന്ന് മറയുന്നത് വരെ ആ അമ്മ നോക്കി നിന്നു.
അമ്മ തിരിച്ച് വന്ന് മാത്തുവിന്റെ അടുത്ത് ഇരുന്നു. അമ്മയുടെ കൈയിൽ നിന്ന് വടി ഊർന്നു താഴേക്ക് വീണു. മാത്തു വടി എടുത്ത് തിരികെ അമ്മയെ ഏൽപ്പിച്ചു.
അമ്മ മകൻ കൊടുത്ത ആ കാശ് കൈയിൽ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ്. തിളങ്ങുന്ന കണ്ണുകൾ ദൂരെത്തേയ്ക്ക് നോക്കി കൊണ്ട് അമ്മ പറഞ്ഞു…
“ആടെ അവധി കിട്ടാൻ പാടാന്ന്”
ആ ശബ്ദം ഇടറിയിരുന്നു….
അടുത്ത ഭാഗം : മല്ലു ഗ്യാങ്.
💐💐💐💐
NB:
ഒരു യൂറോപ്യൻ രാജ്യത്തെ കഥയാണ്…
ഒരു സ്ത്രീ തന്റെ വയറ്റിൽ വളരുന്ന നാലാമത്തെ കുട്ടിയുടെ ഭ്രൂണത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. കഷ്ടതകളാണ് കാരണം. പിന്നെ ആ തീരുമാനം വേണ്ടന്ന് വച്ച് കുട്ടിക്ക് ജന്മം നല്കുന്നു. അവന് ഒരു പേര് നല്കിയതല്ലാതെ മറ്റൊന്നും തന്നെ അവനുവേണ്ടി അവന്റെ അച്ഛൻ ചെയ്തിട്ടില്ല. ആ പേര് അച്ഛന് ഇഷ്ടപ്പെട്ട ഒരു നടന്റെയായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് കൂടിയായിരുന്നു ആ നടൻ…. റൊണാൾഡ് റീഗൻ.
എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് ആ കുട്ടി വളർന്നു. അവന്റെ അമ്മ ആ കഷ്ടപ്പാടുകൾക്കിടയിലും അവനെ വളർത്തി വലുതാക്കിയെന്ന് വേണം പറയാൻ.
ഒരുപാട് വർഷങ്ങൾ കടന്നു പോയി. കഴിഞ്ഞ വർഷത്തെ പിറന്നാൾ ദിനത്തിൽ ആ മകൻ അമ്മയ്ക്ക് സമ്മാനമായി കൊടുത്തത് ഒരു പൊർഷെ കാറായിരുന്നു!
മകന്റെ പേര്…
ക്രിസ്ത്യാനോ റൊണാൾഡോ…
അമ്മയുടെ പേര്…
മരിയ ഡൊളറസ് അവിറോ…

All that I am or ever hope to be, I owe to my angel mother.
— Abraham Lincoln
ഭാഗം 5 :
👌👌👌
LikeLike